ന്യുയോർക്ക് ∙ കോവിഡ് മഹാമാരി അമേരിക്കയിൽ ആരംഭിച്ചതിനുശേഷം മാനസിക ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി സിഡിസിയുടെ പുതിയ പഠനത്തിൽ പറയുന്നു. അമേരിക്കൻ ജനതയുടെ അഞ്ചിൽ ഒരാൾ വീതം മാനസിക രോഗത്തിന് ചികിത്സ തേടുന്നതായും, മരുന്നുകൾ കഴിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയിൽ കഴിഞ്ഞ 8 മാസത്തിനുള്ളിൽ മെന്റൽ ഹെൽത്ത് പ്രിസ്ക്രിപ്ഷൻ 6.5 ശതമാനമാണ് വർധിച്ചിരിക്കുന്നത്. പതിനെട്ടു സംസ്ഥാനങ്ങളിൽ 10 മുതൽ 20 ശതമാനം വരെയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. സൗത്ത് കാരലൈന കോൺവെ മെന്റൽ ഹെൽത്തിലെ സൈക്കോളൊജിസ്റ്റുകൾ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ ആശുപത്രിയിൽ ചികിത്സിച്ചുവരുന്നു. വിദ്യാഭ്യാസ രീതിയിൽ വന്ന മാറ്റത്തെ തുടർന്നു മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടികളും, മാതാപിതാക്കളും, ജോലി നഷ്ടപ്പെട്ടതിനെ തുടർന്നും മാനസിക സമ്മർദ്ദത്തിലായവരും ഇവിടെ ചികിത്സ തേടി എത്തുന്നു.

മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടെ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19 നെ അതിജീവിച്ചവരിൽ നിരവധി പേർക്കു ന്യൂറോളജിക്കൽ ഡിസ്ഓർഡേഴ്സ് കണ്ടുവരുന്നുവെന്നതാണ്. പാൻഡമിക് ഇനിയും നീണ്ടു നില്‍ക്കുകയാണെങ്കിൽ ഭാവി തലമുറയുടെ മാനസികാവസ്ഥയെ അതുകാര്യമായി ബാധിക്കും.

കൗൺസിലിങ്ങും, മെന്റൽ ഹെൽത്ത് ഇവാലുവേഷനും മാത്രമേ ഇതിനു പ്രതിവിധിയായിട്ടുള്ളതെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.