ഫ്ലോറിഡ ∙ കോവിഡ് മഹാമാരിയുടെ ദുരന്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു. മരണനിരക്ക് ഒറ്റ സംഖ്യയിൽ എത്തിയതായി ഫ്ലോറിഡാ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിനുശേഷം ഏപ്രിൽ 12 ഞായറാഴ്ച സംസ്ഥാനത്തെ ആകെ മരണസംഖ്യ 8 ആയി കുറഞ്ഞു. ഇതിൽ ആറു പേർ ഫ്ലോറിഡായിലുള്ളവരും, രണ്ടുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഫ്ലോറിഡായിലെത്തിയവരുമായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയിൽ ഫ്ലോറിഡായിലെ മരണസംഖ്യ ഇരുപത്തിരണ്ടിനും, 98നും ഇടയിലായിരുന്നു. ഈ വർഷാരംഭത്തോടെ സൺഷൈൻ സംസ്ഥാനമായി അറിയപ്പെടുന്ന ഫ്ലോറിഡായിൽ മരണനിരക്കും, രോഗനിരക്കും ഗണ്യമായി കുറഞ്ഞുവരികയാണ്.

ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ് വാക്സീൻ നൽകുന്നത് വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 22% പേർക്ക് രണ്ടു ഡോസ് വാക്സീൻ ലഭിച്ചുകഴിഞ്ഞു. 35 ശതമാനം പേർക്ക് ഒരു ഡോസും ലഭിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യവാരം മുതൽ 18 വയസ്സിനു താഴെയുള്ളവർക്കും കോവിഡ് വാക്സീൻ നൽകി തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.