റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 24 ആയി. ശനിയാഴ്ച സുക്മ, ബിജാപുര്‍ ജില്ലകളുടെ അതിര്‍ത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടയാത്. ഞായറാഴ്ച വനമേഖലയില്‍നിന്ന് 19 ജവാന്മാരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ 15 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്.
പ്രദേശത്ത് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി(പിഎല്‍ജിഎ) സംഘടനയില്‍പ്പെട്ട മാവോയിസ്റ്റുകളുടെ സാന്നിധ്യമറിഞ്ഞാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ നേരിടാനെത്തിയത്. ഹിഡ്മ എന്നു പേരായ മാവോയിസ്റ്റ് കമാന്‍ഡറുടെ കീഴിലുള്ള 400 അംഗ മാവോയിസ്റ്റ് സംഘമായിരുന്നു തെകല്‍ഗുഡ ഗ്രാമത്തിനു സമീപമുള്ള വനമേഖലയിലുണ്ടായിരുന്നത്.
ജവാന്മാരെ മൂന്നുവശത്തുനിന്നു വളഞ്ഞ മാവോയിസ്റ്റുകള്‍ ലൈറ്റ് മെഷീന് ഗണ്ണുകളും ഐഇഡിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുരക്ഷാസൈനികരുടെ രണ്ടു ഡസനിലേറെ അത്യാധുനിക ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കവര്‍ന്നു.
വെള്ളിയാഴ്ച രാത്രിയായിരുന്നു രണ്ടായിരത്തോളം സുരക്ഷാസൈനികര്‍ തെക്കന്‍ ബസ്തര്‍ വനമേഖലയില്‍ മാവോയിസ്റ്റ്വേട്ട ആരംഭിച്ചത്. താരെം, ഉസൂര്‍, പാമേദ്, മിന്‍പ, നര്‍സപുരം എന്നിങ്ങനെ അഞ്ചിടത്തുനിന്നായിരുന്നു സുരക്ഷാസൈന്യം മാവോയിസ്റ്റുകളെ നേരിട്ടത്.
താരെമില്നിന്നു വനമേഖലയിലേക്കു കടന്ന സുരക്ഷാസൈനികര്‍ക്കു നേരെയാണു പിഎല്‍ജിഎ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.