തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ജഡ്ജിയും സിറ്റിംഗ് ജഡ്ജിയും സംശയത്തിന്റെ നിഴലില്‍ കള്ളക്കടത്തുകാര്‍ക്ക് സഹായം നല്‍കാന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘത്തിന് വഴിവിട്ട സഹായം ഇവര്‍ ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്. കൃത്യമായ തെളിവോടെ ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുയാണ് അന്വേഷണ ഏജന്‍സികള്‍. ലൈഫ് മിഷന്‍ കരാര്‍ കമ്മിഷന്റെ ഭാഗമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐ.ഫോണുകളില്‍ ഒരെണ്ണം തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷക ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിപിഎം നേതൃത്വവുമായി വളരെ അടുപ്പമുള്ള അഭിഭാഷക കുടുംബത്തിലെ അംഗമാണിവര്‍. അതില്‍ പെട്ട് മറ്റൊരു അഭിഭാഷകയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
സ്വര്‍ണക്കള്ളക്കടത്തു കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ഹൈക്കോടതി മുന്‍ ജഡ്ജിയെ നിരീക്ഷിക്കുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. സ്വര്‍ണക്കള്ളക്കടത്തിന് കൊല്‍ക്കത്തയുമായി ബന്ധമുണ്ടെന്നും ഈ ജഡ്ജിയുടെ ബന്ധുവായ അഭിഭാഷകന്‍ മുഖേനയാണ് ബന്ധമുണ്ടാക്കിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇദ്ദേഹം അംഗമായിരുന്ന ട്രസ്റ്റ് വിദേശ ഫണ്ട് സ്വീകരിച്ചതും അന്വേഷിക്കുന്നുണ്ട്.
കള്ളക്കടത്ത്കാര്‍ക്ക് സഹായം നല്‍കാന്‍ തിരുവനന്തപുരത്ത് വിമാനത്താവള ജീവനക്കാരും പോലീസും അഭിഭാഷകരും ഉള്‍പ്പെടുന്ന വലിയ സംഘം തന്നെയുണ്ട്. കള്ളക്കടത്തുമായി പിടിക്കപ്പെടുന്നവര്‍ വെറും കാരിയേഴസ് മാത്രമാണ്. അവര്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ കൈപ്പറ്റുന്നവരിലേയക്ക് അന്വേഷണം പോകാറില്ല.. വിമാനത്താവളത്തില്‍ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ പിഴയടയക്കാനും ജാമ്യത്തിലിറക്കാനും ഉടന്‍ ആളെത്തും. ഏതാനും വര്‍ഷമായി പിടിക്കപ്പെട്ടവര്‍ക്ക് ജാമ്യം നിന്നവര്‍ കേസ് നടത്തിയവര്‍ എന്നിവരുടെ ബന്ധങ്ങള്‍ അന്വേഷിക്കുണ്ട്. കള്ളനോട്ട് ഇടപാട്, ഹവാല, സ്വര്‍ണക്കടത്ത് തുടങ്ങിയവയുമായ ബന്ധപ്പെട്ട കോടതി വിധികള്‍ എന്‍ഐഎ പരിശോധിച്ചിരുന്നു.
5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയ സ്വര്‍ണ്ണക്കടത്തു കേസുകളുടെ പൂര്‍ണ്ണ വിവരം എന്‍ ഐ എ ആവശ്യപ്പെടുകയും പോലീസും എക്സൈസും കൈമാറുകയും ചെയ്തു.49 കേസുകളിലായി 178 കിലോ സ്വര്‍ണ്ണം പിടിച്ചതിന്റെ പട്ടികയാണ് നല്‍കിയത്. 69 പേരാണ് പ്രതികള്‍.