അഴിക്കോട് ഇത്തവണ ജനവിധി തേടാന്‍ നികേഷ് കുമാര്‍ ഇല്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെവി സുമേഷ് നികേഷിന് പകരം അഴിക്കോട് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ഇവിടെ നികേഷ് കുമാറാണ് മത്സരിച്ചത്. ഇത്തവണ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കഴിയുമെന്നാണ് സി പി എം കരുതുന്നത്. ഇതിന് വേണ്ടിയാണ് എംവി രാഘവന്റെ മകന്‍ കൂടിയായ നികേഷിനെ മറികടന്ന് സുമേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.

അഴിക്കോട് ജില്ലാ നേതൃത്വവും സുമേഷിനാണ് മുന്‍ഗണന നല്‍കുന്നത്. മുസ്ലിം ലീഗിലെ പ്രശ്‌നങ്ങളും വോട്ടായി മാറും. ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എന്ന നിലയിലെ സുമേഷിന്റെ പ്രവര്‍ത്തനങ്ങളും പരിഗണിച്ചു. വിവരം നികേഷിനെയും അരിയിച്ച്‌ കഴിഞ്ഞു. പാര്‍ട്ടി പറയുന്നതെന്തോ അത് തന്നെ തനിക്കും സമ്മതമെന്ന നിലപാടാണ് നികേഷിനുമുള്ളത്. ഇതോടെ, ഇക്കുറി നികേഷിന്‍്റെ വക കിണറ്റിലിറക്കവും കലാപരിപാടികളും ഉണ്ടാകില്ലല്ലോയെന്ന സങ്കടവും അണികള്‍ക്കുണ്ട്.

അഴീക്കോട് മണ്ഡലത്തില്‍ യുഡിഎഫിനു വേണ്ടി സിറ്റിങ് എംഎല്‍എ കെ.എം.ഷാജി തന്നെ വീണ്ടും ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്. ഷാജിക്കു മാത്രമാണു മണ്ഡലത്തില്‍ വിജയിക്കാനാവുക എന്ന നിഗമനത്തിലേക്ക് നേതൃത്വം എത്തിയതോടെയാണ് മണ്ഡലത്തില്‍ ഷാജിയെ തന്നെ ഉറപ്പിച്ചത്. 2016 ല്‍ എം വി നികേഷ്‌ കുമാറിനെ 2287 വോട്ടിനു തോല്‍പിച്ചു. ഷാജിയെ മറികടക്കാന്‍ സുമേഷിന്റെ യുവത്വത്തിന് കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.