കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ തൃപ്പൂണിത്തുറയിലെ പൊതുസമ്മേളന വേദിയില്‍ നിരവധി പ്രമുഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു. റിട്ട. ഹൈക്കോടതി ജസ്റ്റിസുമാരായ പി.എന്‍. രവീന്ദ്രന്‍, വി. ചിദംബരേഷ്, റിട്ട. അഡ്മിറല്‍ ബി.ആര്‍. മേനോന്‍, ബി.പി.സി.എല്‍ റിട്ട. ജനറല്‍ മാനേജര്‍മാരായ സോമചൂഢന്‍, എം. ഗോപിനാഥന്‍ എന്നിവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.

കൂടാതെ റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ദൂരദര്‍ശന്‍ ) കെ.എ. മുരളീധരന്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. രവികുമാര്‍, പബ്ലിക്ക് പോളിസി വിദഗ്ദ്ധ വിനീത ഹരിഹരന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) ജില്ലാ ജനറല്‍ സെക്രട്ടറി സജോള്‍ പി.കെ, ഡി.സി.സി അംഗം ഷിജി റോയ്, അനില്‍ മാധവന്‍, റാണി.കെ (ജനകീയ മുന്നേറ്റം), തിരക്കഥാകൃത്തും ഗാനരചയിതാവുമായ വിനോദ് ചന്ദ്രന്‍, ഡോ. ഹറൂണ്‍ (ന്യൂറോ സര്‍ജറി ഹെഡ് – മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍) തുടങ്ങി അമ്ബതോളം പേരാണ് പുതുതായി ബി.ജെ.പിയിലെത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കേരളത്തില്‍ ഓരോ ജില്ലയില്‍ എത്തുമ്പോഴും അവിടുത്തെ പ്രമുഖരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നേതാക്കളും അണികളും ശ്രദ്ധിക്കുന്നുണ്ട്. യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്ന സമയത്ത് പല പ്രമുഖരും ബിജെപിയില്‍ ഉണ്ടാകും എന്നാണ് കെ സുരേന്ദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മെട്രോമാന്‍ ഇ ശ്രീധരനെയും മുന്‍ ഡിജിപി ജേക്കബ് തോമസിനെയും നേരത്തെ പാര്‍ട്ടിയില്‍ എത്തിച്ചു കഴിഞ്ഞു.