കൊച്ചി : ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ചിലാണ് കാണാതായത്. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജെസ്‌നയെ കണ്ടെത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ജെസ്‌നയെ കണ്ടൈത്തി എന്നതടക്കമുള്ള വാര്‍ത്തകള്‍ ചില ഉദ്യോഗസ്ഥരുടെ പേരില്‍ പ്രചരിയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ കോടതി ഇടപെടലുണ്ടാകണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. ജെസ്‌നയുടെ തിരോധാനത്തില്‍ ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

2018 മേയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച്‌ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി. പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫീസറുമായാണ് സംഘം രൂപീകരിച്ചത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഈ അന്വേഷണത്തിലും ഒരു പുരോഗതിയും ഉണ്ടാക്കാന്‍ സാധിച്ചില്ല.