ദുരിതകാലത്ത് തൊഴില്‍ നഷ്ടമുണ്ടായാല്‍ നിശ്ചിത കാലയളവിലേക്ക് തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കണമെന്ന് സി വി ആനന്ദബോസ് കമ്മീഷന്റെ ശുപാര്‍ശ. തൊഴിലാളി ക്ഷേമത്തിനായി ലേബര്‍ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കണമെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായ രൂപീകരണത്തിനുള്ള ചര്‍ച്ചകളും തുടങ്ങി.

തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് സി വി ആനന്ദബോസിനെ ഏകാംഗ കമ്മീഷനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. വിവിധ മേഖലകളില്‍ പഠനം നടത്തിയ കമ്മീഷന്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പ്രകൃതി ദുരന്ത കാലത്ത് തൊഴില്‍ നഷ്ടമുണ്ടായാല്‍ തൊഴിലാളിക്ക് ഒരു നിശ്ചിത കാലത്തേക്ക് അടിസ്ഥാന ശമ്പളം നല്‍കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. എല്ലാ തൊഴിലാളികള്‍ക്കും സമയബന്ധിതമായി വീട്, പ്രവാസി തൊഴിലാളികളുടെ പുനരധിവാസം, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകയ്ക്ക് വീട് എന്നിവയടങ്ങിയ 70 നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി സംഘടനകളുമായി സി വി ആനന്ദബോസ് ചര്‍ച്ച തുടങ്ങി. അഭിപ്രായ രൂപീകരണവും ആവശ്യമായ തിരുത്തലുകളും ലക്ഷ്യമിട്ടാണ് വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വര്‍ക്ക് ഷോപ്പില്‍ എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുത്തു.