മകൾ നിരപരാധിയെന്ന് വ്യക്തമാക്കി കടയ്ക്കാവൂരിൽ പോക്‌സോ കേസിൽ അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കൾ. ഭർത്താവും ഇപ്പോഴത്തെ ഭാര്യയും ചേർന്ന് കള്ളക്കഥകൾ ചമയ്ക്കുകയാണ്. കുട്ടിക്ക് മയക്കുമരുന്ന് നൽകുന്നുണ്ട്. സ്ത്രീധനത്തിനാണ് വേണ്ടിയാണ് മകൾക്കെതിരെ കള്ളക്കേസ് നൽകിയതെന്നും യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു.

മകളുടെ വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വർഷമായി. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ പ്രശ്‌നങ്ങൾ തുടങ്ങി. നൽകാമെന്നേറ്റതല്ലാതെ കൂടുതൽ തുക ആവശ്യപ്പെടരുതെന്ന് നിക്കാഹിന്റെ സമയത്ത് എഴുതി വാങ്ങിയതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞ് മകളുടെ ഭർത്താവിന്റെ അമ്മ കൂടുതൽ തുക ആവശ്യപ്പെട്ടു തുടങ്ങിയെന്ന് മാതാപിതാക്കൾ പറഞ്ഞു.

അതേസമയം, ഭാര്യ മകനെ പീഡിപ്പിച്ചുവെന്ന് കാണിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. കുട്ടിയിൽ ചില വൈകല്യങ്ങൾ കണ്ടതോടെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ എത്തി. കുട്ടിയോട് എസ്‌ഐയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അതിന് ശേഷം കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.