ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി.

പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് വെടിവയ്പില്‍ ട്രംപ് അനുകൂലിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീ കൊല്ലപ്പെട്ടു.

അതേസമയം നവമാധ്യമങ്ങള്‍ ട്രംപിനെതിരെ നടപടിയെടുത്തു. ട്രംപിന്റെ ട്വറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. 12 മണിക്കൂര്‍ നേരത്തേക്കാണ് മരവിപ്പിച്ചത്. അമേരിക്കയിലെ അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ട പ്രകോപനപരമായ വിഡിയോ യൂട്യൂബ് നീക്കം ചെയ്തു.