സംസ്ഥാനത്ത് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

ജനിതമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചത്. രോഗം ബാധിച്ച ആറു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്തിയിട്ടുണ്ട്. വൈറസിനു ജനിതകമാറ്റം ഉണ്ടാകുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രാദേശികമായി നടക്കുന്ന പഠനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സംസ്ഥാനം മെഡിക്കൽ സംഘത്തെ ആവശ്യപ്പെടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ വേണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കിയ കൊവി ഷീൽഡ് വാക്സിൻ തന്നെ വേണമെന്നാണ് ആവശ്യം.

ഇതിനിടെ, കേരളത്തിൽ അതിതീവ്ര കൊവിഡ് വ്യാപനമാണെന്നും വിദഗ്ധ മെഡിക്കൽ സംഘത്തെ അയക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് കത്തയക്കാൻ സുരേന്ദ്രന് അവകാശമുണ്ടെന്നും എന്നാൽ അദ്ദേഹം കാര്യങ്ങൾ വിശദമായി പഠിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രതികരണം.