വാഷിംഗ്ടണ്‍ ഡി.സി: ട്രംപ് റഷ്യയുമായി ഒത്തുചേര്‍ന്ന് ഹിലരി ക്‌ളിന്റന്റെ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു എന്ന ആരോപണം മുതല്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനോട് പരസ്യമായി ട്രംപ് വിധേയത്വം പ്രകടിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളാണ് ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയം മുതല്‍ ഇതുവരെയുള്ള ഭരണകാലമത്രയും പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നത്. ഇന്ന് ട്രംപിന്റെ  തിരഞ്ഞെടുപ്പ് കമ്മറ്റി തന്നെ ആ വിവാദങ്ങളുടെ എരിതീയിലേക്ക് എണ്ണയൊഴിച്ചിരിക്കുകയാണ്.
ട്രംപിന്റെ  മേക്ക് അമേരിക്ക ഗ്രേറ്റ് എഗന്‍ കമ്മറ്റി പുറത്തിറക്കിയ ഒരു തെരഞ്ഞെടുപ്പ് പരസ്യത്തില്‍  റഷ്യന്‍ നിര്‍മിത മിഗ്-29 യുദ്ധവിമാനങ്ങളുടെയും എകെ-74 തോക്കുകളുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ട്രംപിന്റെ ഭരണകാലം വരെ റഷ്യന്‍ വിരോധം പാര്‍ട്ടിഭേദമന്യേ അമേരിക്കയുടെ വിദേശനയത്തിന്റെ പൊതുഘടകം ആയിരുന്നു. ആ ഒരു പശ്ചാത്തലമാണ് റഷ്യയോട് അടുപ്പം കാണിക്കുന്ന ഇത്തരത്തിലുള്ള നീക്കങ്ങളെ സംശയാസ്പദമാക്കുന്നത്.
പരസ്യത്തില്‍ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങള്‍ റഷ്യന്‍ സാമഗ്രഹികളുടേതാണെന്ന് റഷ്യന്‍ സാങ്കേതിക വിദഗ്ധര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒന്നാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരെക്കുറിച്ച് ട്രംപ് പുച്ഛിച്ചു സംസാരിച്ചുവെന്നും അവരുടെ സെമിത്തേരി സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഉള്ള വാര്‍ത്ത ദ അറ്റ്‌ലാന്റിക്ക് മാഗസിന്‍ പുറത്തുകൊണ്ടുവന്നതിനുശേഷമുണ്ടായ വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ  അവസാന ഭാഗത്ത് മറ്റൊരു മിലിട്ടറി വിവാദം ട്രംപിനു വലിയ ക്ഷീണം ചെയ്യാന്‍ ഇടയുണ്ട്.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം