മന്ത്രി കെ.ടി ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ ലീഗ് വിട്ടതിന്റെ പക ചിലര്‍ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ജലീലിനെതിരെ അപവാദം പ്രചരിപ്പിച്ച് പൊതുസാഹചര്യം അട്ടിമറിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലീലിനോട് നേരത്തെ വിരോധമുള്ളവരും ഇപ്പോള്‍ സമരസപ്പെടാന്‍ ബുദ്ധിമുട്ടുള്ളവരുമുണ്ട്. അതിന്റെ ഭാഗമായി ജലീലിനെ തേജോവധം ചെയ്യാനാണ് ശ്രമം. അപവാദം പ്രചരിപ്പിച്ച് നാട്ടില്‍ പ്രശ്നമുണ്ടാക്കാനാണ് ശ്രമം.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മാനസികനില തെറ്റിയ ആളായി മാറി. ഒരു അടിസ്ഥാനവുമില്ലാതെ തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇല്ലാക്കഥകളുണ്ടാക്കി അപവാദം പ്രചരിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീല്‍ നടത്തിയിട്ടുള്ളതു സ്വര്‍ണക്കടത്ത് തന്നെയെന്ന് തെളിഞ്ഞെന്നും സ്വപ്ന സുരേഷ് കള്ളക്കടത്ത് നടത്തിയതു ജലീലിന്റെ സഹായത്താലാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.