വാഷിങ്ടൻ∙ ആയിരത്തോളം ചൈനക്കാരുടെ വീസകൾ റദ്ദാക്കി ചൈനയ്ക്കെതിരെ നടപടികള്‍ അമേരിക്കന്‍ ഭരണകൂടം ശക്തമാക്കി. സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് സെപ്റ്റംബർ 9 ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്.

സുരക്ഷാപ്രശ്‌നം ഉന്നയിച്ചാണു നടപടി. വിദ്യാര്‍ഥികളും ഗവേഷകരും ഉള്‍പ്പെടുന്ന ആയിരത്തോളം പേരുടെ വിസയാണ് അമേരിക്ക റദ്ദാക്കിയത്. മേയ് 29ലെ ട്രംപിന്‍റെ ചൈനാ വിരുദ്ധ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് നടപടി. ചൈനീസ് സൈന്യവുമായി ബന്ധമുള്ള ഗവേഷകരുടെയും വിദ്യാർഥികളുടെയും വീസ റദ്ദാക്കുകയാണെന്ന് അമേരിക്കന്‍ ഹോംലാന്‍റ് സെക്യൂരിറ്റി വിഭാഗം ആക്റ്റി൦ഗ് മേധാവി ഛന്‍ഡ വോള്‍ഫ് അറിയിച്ചു. ഗൗരവമായ ഗവേഷണ ഫലങ്ങള്‍ ചൈനീസ് ഗവേഷകര്‍ മോഷ്ടിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വിസ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചൈനക്കെതിരെ മുന്‍പും വോള്‍ഫ് ആരോപണമുന്നയിച്ചിരുന്നു. ചൈന വ്യവസായ രംഗത്തെ ചാരവൃത്തി സ്ഥിരമാക്കിയിരിക്കുകയാണെന്ന് ആദ്ദേഹം മുന്‍പും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കന്‍ അക്കാദമിക് മേഖലയില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച്‌ ഏതാനും പേര്‍ക്കെതിരേ അമേരിക്ക നേരത്തെ നടപടിയെടുത്തിയിരുന്നു. പല വിദ്യാർഥികള്‍ക്കും ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

ചൈന വ്യാവസായിക മേഖലയില്‍ അടിമത്തമാണ് നടപ്പാക്കുന്നതെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അവിടെ നടക്കുക്കുന്നതെന്നും ആരോപിച്ച്‌ യുഎസ് നിരവധി ചൈനീസ് ഉൽപന്നങ്ങള്‍ നിരോധിച്ചിരുന്നു. കൂടാതെ , കൊറോണ വൈറസിന്‍റെ ഉറവിടം ചൈനയാണെന്നും വൈറസിനെ ചൈന ലോകത്തേക്ക് ബോധപൂര്‍വം പുറത്തുവിട്ടതാണെന്നും അമേരിക്ക തുറന്നടിച്ചിരുന്നു.

അതേസമയം, വിദ്യാർഥി വീസ റദ്ദാക്കിയ യുഎസ് നടപടിക്കെതിരേ ചൈന പ്രതിഷേധിച്ചു. 3,60,000 ല്‍ അധികം ചൈനീസ് വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. അമേരിക്കന്‍ കോളജുകള്‍ക്ക് വലിയ വരുമാനമുള്ള ബിസിനസാണ് ഇത്.

എന്നാല്‍, അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും ചൈനയുമായി നയതന്ത്ര യുദ്ധത്തിന് തുടക്കമിട്ടു. 2 ചൈനീസ് മാധ്യമ പ്രവര്‍ത്തകരുടെ വിസ ഓസ്‌ട്രേലിയ റദ്ദാക്കി. ചൈനീസ് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ക്‌സിന്‍ഹുവ, ചൈന ന്യൂസ് സര്‍വീസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരുടെ വിസയാണ് ഓസീസ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.

ഇതിനു പുറമെ, രണ്ട് ചൈനീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ അധികൃതര്‍ പരിശോധന നടത്തിയതായും ചില രേഖകള്‍ പിടിച്ചെടുത്തതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നതായി ആരോപിച്ചാണ് പരിശോധന നടത്തിയത് എന്നാണ് ഓസ്‌ട്രേലിയ നല്‍കുന്ന വിശദീകരണം.

കോവിഡ്‌ വ്യാപനം ആഗോളതലത്തില്‍ ചൈനയെ ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ലോകോത്തര രാജ്യങ്ങള്‍ ചൈനയ്ക്കെതിരെ തിരിഞ്ഞതോടെ വ്യാപാര നയതന്ത്ര തലത്തില്‍ ചൈന ഏറെ പ്രതിസന്ധി നേരിടുകയാണ്.