ഓസ്റ്റിന്‍: ടെക്സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാനായി അലന്‍ വെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് നിലവിലുള്ള ജിഒപി ചെയര്‍മാന്‍ ജെയിംസ് ഡിക്കിയെ 22 നെതിരെ 31 വോട്ടുകള്‍ നേടി പരാജയപ്പെടുത്തി ഫ്ലോറിഡായില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അംഗം അലന്‍ വെസ്റ്റ് വിജയിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന ടെക്സസ് (ഡൈ കണ്‍സര്‍വേറ്റീവ് സ്റ്റേറ്റ്) 2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനോടൊപ്പം നില്‍ക്കണമെങ്കില്‍ കഴിവുറ്റ നേതൃത്വം ആവശ്യമാണെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി.

ജൊ ബൈഡന്‍ ടെക്സസില്‍ പിടിമുറുക്കുമോ എന്ന ഭയമാണു വാക്കുകള്‍ കൊണ്ടു തീയമ്ബുകള്‍ പായിക്കുവാന്‍ കഴിയുന്ന വെസ്റ്റിനെ തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. നിലവിലുള്ള സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെക്സസില്‍ ജൊ ബൈഡന്‍ ട്രംപിനേക്കാള്‍ 5 പോയിന്‍റ് മുന്നിലാണ്.

2011-2013 ഫ്ലോറിഡാ 22nd കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെയാണ് വെസ്റ്റ് പ്രതിനിധാനം ചെയ്തിരുന്നത്. 2014 ല്‍ ടെക്സസില്‍ എത്തിയ വെസ്റ്റ് നാഷണല്‍ സെന്‍റര്‍ ഫോര്‍ പോളിസി അനലസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ഒബാമയുടെ ഭരണത്തില്‍ യുഎസ് കോണ്‍ഗ്രസിലേക്കു ജയിച്ച ചുരുക്കം ചില ആഫ്രിക്കന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ കരുത്തനായ നേതാവായിരുന്നു വെസ്റ്റ്. ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ 81 ഹൗസ് ഡെമോക്രാറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളാണെന്ന് പരസ്യമായി ആരോപണം ഉന്നയിച്ച വ്യക്തിയായിരുന്നു വെസ്റ്റ്. അംഗങ്ങളുടെ പേരോ, തെളിവോ വെസ്റ്റ് ഹാജരാക്കിയിരുന്നില്ല. ഡെമോക്രാറ്റിന്‍റെ ടെക്സസിലെ കുതിപ്പിന് കടിഞ്ഞാണിടാന്‍ വെസ്റ്റിന്‍റെ വിജയം കഴിയുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്.