ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം ഡല്‍ഹിയിലെ എയിംസില്‍ തുടങ്ങി. 18 മുതല്‍ 55 വയസുവരെ പ്രായമുള്ള 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. രണ്ടാം ഘട്ടം 12 മുതല്‍ 65 വയസ് വരെയുള്ള 750 പേരിലും.

രാജ്യത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയും സംയുക്തമായി നിര്‍മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്.വാക്‌സിന്‍ ആഗസ്റ്റ് 15ന് പുറത്തിറക്കാനാണ് ഐ.സി.എം.ആറിന്റെ ശ്രമം. പറ്റ്‌ന എയിംസിലും റോത്തക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും പരീക്ഷണം നേരത്തെ തുടങ്ങിയിരുന്നു.

ഒരു ഡോസ് കൊവാക്‌സിന്‍ മനുഷ്യശരീരത്തില്‍ കുത്തിവച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തമാകുമെന്നാണ് വിലയിരുത്തല്‍. നിര്‍ജീവമായ കൊവിഡ് വൈറസ് ഘടകങ്ങള്‍ ഉപയോഗിച്ചുള്ള മരുന്നായതിനാല്‍ തന്നെ ഇത് ശരീരത്തില്‍ കുത്തിവയ്ക്കുന്നതു വഴിയായി മനുഷ്യശരീരത്തില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍.