ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി) സംഘര്‍ഷമൊഴിവാക്കാന്‍ ഇരുപക്ഷവും അംഗീകരിച്ച പെരുമാറ്റച്ചട്ടം മാത്രം നടപ്പിലാക്കുകവഴി സാധിക്കുമെന്ന് 15 മണിക്കൂര്‍ നീണ്ടുനിന്ന സൈനിക ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ സൈനിക സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ചൈനയ്ക്കു ശക്തമായ സന്ദേശമാണ് ചര്‍ച്ചയില്‍ ഇന്ത്യ നല്‍കിയത്.
ഇരുപക്ഷത്തെയും കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അവസാനിച്ചത്. മേഖലയിലെ സേനാസാന്നിധ്യം കൂടുതല്‍ ഒഴിവാക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ചയില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടായത്.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ ഭാഗത്തെ ചുഷൂലില്‍ ചൊവ്വാഴ്ച രാവിലെ 11 നാണ് ലഫ്. ജനറല്‍ തലത്തിലുള്ള കൂടിക്കാഴ്ച ആരംഭിച്ചത്. ലേ ആസ്ഥാനമായ 14 കോറിന്റെ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് ഇന്ത്യന്‍ സംഘത്തെ നയിച്ചു. ദക്ഷിണ സിന്‍ജിയാംഗ് മിലിട്ടറി റീജിയണിലെ മേജര്‍ ജനറല്‍ ലിയു ലിന് ആണ് ചൈനീസ് സംഘത്തെ നയിച്ചത്. ‘അപായ മേഖലകള്‍’ ഏതൊക്കെ എന്ന് ഇന്ത്യ കൃത്യമായി ‘ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി’ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഉന്നതസൈനികോദ്യോഗ സ്ഥര്‍ ചര്‍ച്ചയിലെ വിവരങ്ങള്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ അറിയിച്ചു. ബുധനാഴ്ച വൈകി കരസേനാ മേധാവിയുടെ നേതൃത്വത്തില്‍ ഉന്നത സൈനികോദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിഗതികള്‍ വിലയിരുത്തി. ചര്‍ച്ചയിലുണ്ടായ ധാരണകള്‍ നടപ്പാക്കാന്‍ ഇന്ത്യക്ക് ചൈനയോടൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷയെന്ന് അവരുടെ വിദേശമന്ത്രാലയ വക്താവ് ഹുവ ചുന്യങ് പറഞ്ഞു.
പാങ്ങോംഗ്, ഡെസ്പാംഗ് എന്നീ സംഘര്ഷപ്രദേശങ്ങളില്നിന്നുള്ള സൈനിക പിന്മാറ്റത്തിനാണ് ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ കൂടുതല്‍ പ്രധാന്യം നല്‍കിയത്. അതിര്‍ത്തി സംരക്ഷണത്തിന് ഇരുപക്ഷവും അംഗീകരിച്ചിട്ടുള്ള എല്ലാ പെരുമാറ്റചട്ടങ്ങളും ചൈന പാലിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി സൈന്യം വ്യക്തമാക്കി.
ഗോഗ്ര, ഹോട്ട്സ്പ്രിംഗ്, ഗല്‍വാന്‍ പോയിന്റില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറിയിരുന്നു. പാംങ്ങോംഗ് തടാകത്തിന്റെ ഫിംഗ് നാല് മേഖലയില്‍നിന്നും ചൈന പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരുപക്ഷവും 1.5 കിലോമീറ്റര്‍ പിന്മാറാന് നേരത്തെ ധാരണയിലായിട്ടുണ്ട്.