ന്യൂയോര്‍ക്ക്: യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്ബനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഒന്നാം ഘട്ടത്തില്‍ ഫലം കാണുന്നതായി പഠനം. ഒന്നാം ഘട്ടത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് വാക്‌സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്. നേരിയ പാര്‍ശ്വഫലങ്ങളോടെ വാക്‌സിന്‍ രോഗപ്രതിരോധ പ്രതികരണത്തിന് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയെന്നാണ് പറയുന്നത്. വാക്‌സിന്‍ കുത്തിവെച്ചപ്പോള്‍ ക്ഷീണം, വിറയല്‍, തലവേദന, പേശികളില്‍ വേദന, കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഈ മാസം അവസാനത്തോടെ വാക്‌സിന്റെ ഒരു വലിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ ലഭ്യമാക്കണോ എന്ന് അധികൃതര്‍ പരിഗണിക്കുന്നതിന് മുമ്ബുള്ള അവസാന പരീക്ഷണമായിരിക്കുമത്.

പരീക്ഷണം വിജയകരമായി നടപ്പാകുകയാണെങ്കില്‍ പ്രതിവര്‍ഷം തങ്ങള്‍ക്ക് 500 ദശലക്ഷം ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് മൊഡേണ പ്രസ്താവനയില്‍ അറിയിച്ചു. 2021 മുതല്‍ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഡോസുകള്‍ വിതരണം ചെയ്യാനാകുമെന്നും കമ്ബനി വ്യക്തമാക്കി.

വാക്‌സിന്റെ ഒന്നാം ഘട്ടത്തില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണങ്ങളും പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഡോ.ലിസ ജാക്‌സണ്‍ പറഞ്ഞു. പഠനത്തില്‍ ഉള്‍പ്പെട്ട സിയാറ്റിലിലെ കൈസര്‍ പെര്‍മനന്റ് വാഷിംഗ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷകയാണിവര്‍.

യഥാര്‍ത്ഥത്തിലുള്ള ഫലപ്രാപ്തി പരീക്ഷണം നടത്തിയതിന് ശേഷമേ വാക്‌സിന്‍ കോവിഡില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം നല്‍കുമോ എന്ന കാര്യം പറയാനാകുകയുള്ളുവെന്നും അവര്‍ വ്യക്തമാക്കി. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനുള്ള ട്രയല്‍ ഞങ്ങള്‍ നടത്തിവരികയാണെന്നും ലിസ ജാക്‌സണ്‍ പറഞ്ഞു.

ജൂലായ് 27 മുതല്‍ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടക്കാനാണ് മൊഡേണ ലക്ഷ്യമിടുന്നത്. കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ആദ്യമായിട്ടാണ് അമേരിക്കയില്‍ ഒരു കമ്ബനി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.

‘ഒന്നാം ഘട്ട പഠനത്തില്‍ സാധാരണഗതിയില്‍ കുറച്ച്‌ ആളുകളെ പഠിക്കുകയും വാക്സിന്‍ സുരക്ഷിതമാണോയെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും രോഗപ്രതിരോധ പ്രതികരണം പരിശോധിക്കുകയും ചെയ്യും.

രണ്ടാം ഘട്ടത്തില്‍, ക്ലിനിക്കല്‍ പഠനം വിപുലീകരിക്കുകയും പ്രായം, ശാരീരിക ആരോഗ്യം എന്നിവ പോലുള്ള സ്വഭാവ സവിശേഷതകള്‍ ഉള്ള ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്യുന്നു. മൂന്നാംഘട്ടത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി ഫലപ്രാപ്തി പരിശോധിക്കും. കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ നടത്തുകയും ചെയ്യും’ലിസ ജാക്‌സണ്‍ പറഞ്ഞു.