കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ പ്രതിഷേധം ഇരമ്ബുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ‘ഗോബാക്ക് ചൈന’ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ കാഠ്മണ്ഡുവിലെ തെരുവുകളില്‍ പ്രകടനം നടത്തി. കെ പി ശര്‍മ്മ ഒലിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പുഷ്പ കമാല്‍ പ്രചണ്ഡയും തമ്മിലുള്ള അധികാര കൈമാറ്റ തര്‍ക്കത്തില്‍ ചൈനീസ് സ്ഥാനപതിയുടെ നേരിട്ടുള്ള ഇടപെടലാണ് ജനങ്ങള്‍ക്കിടയില്‍ പെട്ടെന്നുള്ള പ്രകോപനം സൃഷ്ടിച്ചത് എന്നാണ് വിവരം.

പരമ്ബരാഗതമായി ഇന്ത്യയുമായി അടുത്ത സഹകരണം തുടരുന്ന നേപ്പാളിന്റെ ചൈനീസ് അനുകൂലമായ പുതിയ നിലപാട് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. ഈ നയതന്ത്ര വ്യതിയാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലും ഭിന്നതയ്ക്ക് കാരണമായിരുന്നു. നേപ്പാളിലെ ചൈനീസ് സ്ഥാനപതി ഹൂ യാങ്കിയുടെ സന്ദര്‍ശന വേളയില്‍ നടന്ന ഈ പ്രതിഷേധം, രാഷ്ട്രീയ പ്രതിസന്ധിയില്‍ ആടിയുലയുന്ന കെ പി ശര്‍മ്മ ഒലി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റിമോട്ട് കണ്ട്രോളായി നേപ്പാളിലെ സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി നേതാവ് കമല ഥാപ്പ ആരോപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിലപാടിന് വന്‍ ജനപിന്തുണയാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ലഭിക്കുന്നത്. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്കരിച്ചതും ചൈനയോട് കാണിക്കുന്ന അമിത വിധേയത്വവും നേപ്പാളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.