ബിലാസ്പൂര്‍: മകന്റെ മരണത്തെ തുടര്‍ന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്. ചത്തീസ്ഗഢിലെ ബിലാസ് പൂരിലാണ് സംഭവം. 22 കാരിയായ പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് വിവാഹം നടത്തിക്കൊടുത്തത്. വിധവയായ ആര്‍തിയുടെ കഴുത്തില്‍ ഭര്‍ത്താവിന്റെ പിതാവായ കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യ വയ്‌സ്‌കന്‍ വിവാഹം കഴിക്കുകയായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.

2016 ലായിരുന്നു 18 വയസുകാരിയായിരുന്ന ആര്‍തിയും കൃഷ്ണസിംഗിന്‍റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം. രണ്ട് വര്‍ഷം കഴിഞ്ഞ് 2018ല്‍ ഗൗതം മരണമടഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഭര്‍ത‍ൃപിതാവിന്‍റെ സംരക്ഷണയില്‍ കഴിഞ്ഞുവരികയായിരുന്നു യുവതി. എന്നാല്‍ ഇവരുള്‍പ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങള്‍ യുവതിയുടെ ഭാവി ജീവിതത്തില്‍ ആശങ്ക അറിയിച്ചതോടെയാണ് വിവാഹക്കാര്യത്തില്‍ തീരുമാനമായത്.

വിധവയായ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യാമെന്ന ആചാരം പിന്തുടരുന്ന സമുദായം ആര്‍തിയുടെ വിവാഹം നടത്താന്‍ ആലോചനകള്‍ ആരംഭിച്ചു. ഇതിനായി സംഘടന പ്രസിഡന്‍റ് ഹോരി സിംഗ് ദൗദിന്‍റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ചയും നടന്നു. ഈ ചര്‍ച്ചയ്ക്കിടെ ഭര്‍തൃപിതാവ് വിവാഹം കഴിക്കാന്‍ തയ്യാറെണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സമുദായ അംഗങ്ങള്‍ ആര്‍തിയോട് അഭിപ്രായം ചോദിച്ചു. ആര്‍തിയും വിവാഹത്തിന് സമ്മതം മൂളിയതോടെ സമുദായ അംഗങ്ങളുടെ നേതൃത്വത്തില്‍ ആചാരപ്രകാരം വിവാഹം നടത്തുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.