ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2,300 കിലോ ഗ്രാം വരുന്ന വസ്തുക്കളാണ് ഹോങ് കോങ്ങില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്.

വജ്രങ്ങള്‍, മുത്തുകള്‍, രത്‌നങ്ങള്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ ഹോങ്കോങ്ങിലെ ഒരു കമ്ബനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയില്‍ എത്തിച്ചത്. ഇതില്‍ വലിയൊരു ഭാഗവും മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോദി ഇപ്പോള്‍ യുകെ ജയിലില്‍ ആണുള്ളത്. മെഹുല്‍ ചോക്‌സി നിലവില്‍ ആന്റിഗ്വയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.