തിരുവനന്തപുരം: കേരളാ സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ച നടപടിക്കെതിരേ കേരള സർവകലാശാല. സർവകലാശാല ചാൻസലറായ ഗവർണർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നെും സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള വി.സി ഡോ.വി.പി മഹാദേവൻപിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്കി.
ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി വൈസ് ചാൻസിലർ നല്കിയ കത്തിൽ, സെനറ്റ് അംഗങ്ങളെ പുറത്താക്കുന്നതിനു മുന്പ് അംഗങ്ങളുടെ വിശദീകരണം ഗവർണർ തേടിയില്ലെന്നും അസൗകര്യങ്ങൾ മൂലമാണ് പല അംഗങ്ങൾക്കും സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതെന്നും വ്യക്തമാക്കുന്നു. സെനറ്റ് അംഗങ്ങളിൽ പലരും അധ്യാപകരും വകുപ്പ് മേധാവികളുമായതിനാൽ അവർ ക്ലാസുകളിലായിരുന്നു.
കഴിഞ്ഞ 15 നാണ് ഗവർണർ സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ പിൻവലിച്ചത്. വിവിധ മണ്ഡലങ്ങളിൽ നിന്ന് ഗവർണർ നാമനിർദേശം ചെയ്തവരെയാണ് പിൻവലിച്ചത്.
ഗവർണറുടെ നടപടിയിൽ വൈസ് ചാൻസലർ നിയമോപദേശകരുമായി ആശയവിനിമയം നടത്തി. സെനറ്റ് അംഗങ്ങളിൽ നിന്നും വിശദീകരണം തേടാതെ ചാൻസലറായ ഗവർണർ അംഗങ്ങളെ അയോഗ്യരാക്കിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു വി.സിക്ക് ലഭിച്ച നിയമോപദേശം. ഇതേ തുടർന്നാണ് വി.സി നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്.



