തിരുവനന്തപുരം: ഗവർണറുടെ വിവേചനാധികാരങ്ങൾ വളരെ ഇടുങ്ങിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിനു മുന്നിൽ സ്വയം പരിഹാസ്യനാകരുത്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുയെന്നതാണ് ഗവർണറുടെ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണർ ആരീഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കർത്തവ്യവും കടമയും എന്തെല്ലാമാണെന്ന് കൃതമയമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കോടതി വിധികളിലൂടെ കൂടുതൽ വ്യക്തതയും വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്വം. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞിട്ടുണ്ട്.
മന്ത്രമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് കൈമാറേണ്ടത് ഗവർണർക്കും. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കേണ്ടത്. ഇതൊക്കെ ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്ത് സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളുമാണ്. ഇതൊന്നുമല്ല നമ്മുടെ ഭരണഘടന എന്ന് ആർക്കെങ്കിലും പറായാനാകുമോ?
അങ്ങനെ പറഞ്ഞാൽ ഭരണഘടനാ വിരുദ്ധമാവില്ലെ. നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആ വഴിക്ക് നീങ്ങുകയും ചെയ്യുമ്പോൾ അത് സാധുവായ കാര്യമെന്ന് പറയാനാവില്ല. സാധുവാകുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു. ഗവർണറുടെ നടപടി നിയമപരമല്ല. സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ഒരു തരത്തിലുമുള്ള അധികാരം ഗവർണർക്ക് നിയമം നൽകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



