മുസാഫർനഗർ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിൽ തണുപ്പ് സഹിക്കാനാകാതെ രണ്ട് നവജാത ശിശുക്കൾ മരിച്ചതായി പരാതി. ക്ലിനിക്കിന്റെ ഉടമയായ ഡോ.നീതു ശനിയാഴ്ച രാത്രി മുഴുവൻ എയർകണ്ടീഷണർ ഓണാക്കി വച്ചിരുന്നതാണ് കുഞ്ഞുങ്ങളുടെ മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനിച്ച കുഞ്ഞുങ്ങളെ അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയായിരുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉറങ്ങാനായി ഡോ.നീതു ശനിയാഴ്ച രാത്രി എ.സി ഓൺ ചെയ്യുകയായിരുന്നു.

കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഡോ. നീതുവിനെതിരെ ഐ.പി.സി സെക്ഷൻ 304 പ്രകാരം കേസെടുത്തതായി എസ്.എച്ച്.ഒ നേത്രപാൽ സിംഗ് പറഞ്ഞു. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ (എസി.എം.ഒ) ഡോ.അശ്വനി ശർമ്മ വ്യക്തമാക്കി.