ഭോപ്പാൽ (മധ്യപ്രദേശ്): പ്രതിപക്ഷമായ കോൺഗ്രസ് തുരുമ്പുപിടിച്ച ഇരുമ്പ് പോലെ ഉപയോഗശൂന്യമായെന്ന് പ്രധാനമന്ത്രി മോദി. തിങ്കളാഴ്ച ഭോപ്പാലിലെ ജംബോരി ഗ്രൗണ്ടിൽ ജനസംഘം സഹസ്ഥാപകൻ ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനത്തിൽ സംഘടിപ്പിച്ച ‘കാര്യകർത്താ മഹാകുംഭ’ത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെയും പൗരന്മാരെയും വളർച്ചയിൽ നിന്ന് ഒഴിവാക്കി തങ്ങളുടെ കുടുംബ ക്ഷേമം മാത്രമാണ് കോൺഗ്രസ് നോക്കുന്നത്.

പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ബ്ലോക്കിനെ ഘമാണ്ഡിയ ഗത്ബന്ധൻ (ധിക്കാരസഖ്യം) എന്ന് പരാമർശിച്ച മോദി അവർ പാതി മനസ്സോടെയാണ് വനിതാ സംവരണ ബില്ലിന് വേണ്ടി വോട്ട് ചെയ്തതെന്നും പറഞ്ഞു. അർബൻ നക്‌സലൈറ്റുകളാണ് കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നത്. ഇന്ത്യയുടെ വികസനത്തിൽ പ്രതിപക്ഷത്തിന് അസൂയയുണ്ടെന്ന് പറഞ്ഞ അദ്ദേഹം 20 ആം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകാനാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ഭൂരിപക്ഷം സീറ്റുകളോടെ ബി.ജെ.പിയെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹം മധ്യപ്രദേശിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ 20 വർഷം പൂർത്തിയാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കൾ ബി.ജെ.പി സർക്കാരിനെ മാത്രമേ കണ്ടിട്ടുള്ളൂ. മധ്യപ്രദേശിലെ ഇപ്പോഴത്തെ യുവാക്കൾ കോൺഗ്രസിനെ കാണാത്തത് ഭാഗ്യമാണ്. സംസ്ഥാനത്തെപുതിയ ഊർജം നൽകി സംസ്ഥാനത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.