ഏറ്റുമാനൂരിൽ ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കോട്ടമുറിക്കൽ വീട്ടിൽ ബാബു മകൻ ജിത്തു ബാബു (26), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് പൂത്തോട്ടത്തിൽ വീട്ടിൽ അലക്സ് മകൻ സഖിൽ അലക്സ് (26) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഏറ്റുമാനൂർ കിസ്മത്ത് പടിയിലുള്ള പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വന്ന ആംബുലൻസ് ഡ്രൈവറുമായി ഇവര്‍ വാക്ക് തർക്കത്തില്‍ ഏര്‍പ്പെടുകയും തുടർന്ന് ഇരുവരും ചേർന്ന് ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനുശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ പ്രതികളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയായിരുന്നു.
പ്രതികളിൽ ഒരാളായ ജിത്തു ബാബുവിന് ഏറ്റുമാനൂർ, കിടങ്ങൂർ എന്നീ സ്റ്റേഷനുകളില്‍ അടിപിടി കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ച്ച്. ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ്, സി.പി.ഓ മാരായ സജി പി.സി, ബിജു, അനീഷ് സിറിയക്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.



