അമേരിക്കയോട് അതിന്റെ ഏറ്റവും സുപ്രധാന ഓഫീസില്‍ വെച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അനാദരവ് കാട്ടിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. സെലന്‍സ്‌കി സമാധാനത്തിന് തയാറാവുമ്പോള്‍ ചര്‍ച്ചകള്‍ക്ക് യുഎസിലേക്ക് മടങ്ങി വരാമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഉടക്കിപ്പിരിഞ്ഞ പശ്ചാത്തലത്തിലാണ് ട്രപിന്റെ കടുത്ത പ്രതികരണം. 

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വാഗ്ദാന ലംഘനങ്ങളെക്കുറിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത് ട്രംപ് സ്വീകരിച്ചില്ല. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് സെലന്‍സ്‌കിയോട് വൈറ്റ് ഹൗസ് വിടാന്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം, സമാധാനത്തിന് തയ്യാറാണെങ്കില്‍ സെലന്‍സ്‌കിക്ക് തിരിച്ചുവരാം എന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. 

”അമേരിക്ക ഉള്‍പ്പെട്ടാല്‍ പ്രസിഡന്റ് സെലെന്‍സ്‌കി സമാധാനത്തിന് തയ്യാറല്ലെന്ന് എനിക്ക് മനസിലായി. കാരണം ചര്‍ച്ചകളില്‍ ഞങ്ങളുടെ ഇടപെടല്‍ അദ്ദേഹത്തിന് വലിയ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് തോന്നുന്നു. എനിക്ക് നേട്ടമല്ല, സമാധാനമാണ് വേണ്ടത്. വൈറ്റ് ഹൗസില്‍ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെ അവഹേളിച്ചു. സമാധാനത്തിന് തയ്യാറാകുമ്പോള്‍ അദ്ദേഹത്തിന് മടങ്ങിവരാം,’ യുഎസ് പ്രസിഡന്റ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന വാഗ്വാദത്തെ കുറിച്ച് സെലന്‍സ്‌കി പ്രതികരിച്ചിട്ടില്ല.