പരാതിക്കാരന്‍ ബന്ധു നല്‍കിയ പണം ചെലവായതിനെ തുടർന്ന് നടത്തിയ നാടകമാണ് മോഷണമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ആനക്കുഴിക്കര സ്വദേശി റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.

സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയിട്ട കാറില്‍ നിന്നും നാല്‍പത് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ കവർന്നെന്നായിരുന്നു പരാതി. കാറിന്റെ മുൻ സീറ്റില്‍ ചാക്കില്‍ പൊതിഞ്ഞുവച്ച പണം ചില്ല് തകർത്ത് എടുത്തെന്നാണ് റഹീസ് പോലീസിനെ അറിയിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസിന് സിസിടിവി ദൃശ്യങ്ങള്‍ ആണ് നിർണ്ണായകമായത്. സിസിടിവിയില്‍ പ്രതികളുടെ ശബ്ദവും പതിഞ്ഞിരുന്നു. ഇങ്ങനെ പണം കവർന്നവരെ ആദ്യം കണ്ടെത്തി. പിറകെ മോഷണ നാടകവും പൊളിഞ്ഞു.

90000 രൂപക്കാണ് സുഹൃത്തുക്കളായ സാജിദിനും ജംഷീറിനും മുഖ്യ പ്രതി ക്വട്ടേഷൻ നല്‍കിയത്. പണത്തിന് പകരം ചാക്കില്‍ പേപ്പർ നിറച്ചായിരുന്നു നാടകം.