എ.ഐ.സി.സി തൻ്റെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള മാറ്റം സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്ന് കെ. സുധാകരൻ പറഞ്ഞു. പുതിയ അധ്യക്ഷനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ കെ.പി.സി.സി അധ്യക്ഷൻ വരണമെന്ന് തന്നെ അറിയിച്ചിരുന്നു. 

തന്നെ മാറ്റുന്നതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടികളാണ്. സണ്ണി ജോസഫ് സംഘടനാപരമായി കർക്കശ നിലപാടുള്ള വ്യക്തിയാണ്. 2001-ൽ താൻ ഡി.സി.സി പ്രസിഡൻ്റായപ്പോൾ അദ്ദേഹം ജനറൽ സെക്രട്ടറിയായിരുന്നു. അതിനുശേഷം ഡി.സി.സി പ്രസിഡൻ്റായി. പ്രവർത്തകരെ തോളോട് തോൾ ചേർത്ത് കൊണ്ടുപോകാൻ കഴിവുള്ള നേതാവാണ്. 

കഴിഞ്ഞ നാലുവർഷമായി താൻ കെ.പി.സി.സി അധ്യക്ഷനാണ്. ഒരേ വ്യക്തി തന്നെ പാർട്ടിയെ നയിക്കുമ്പോൾ വിരസതയുണ്ടാകും. തനിക്കും വിരസത തോന്നി. അത് സ്വാഭാവികമാണ്. പുതിയ ടീമാണ് ഇപ്പോൾ വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും അതിൻ്റെ ആവേശമുണ്ടാകും. 

സണ്ണി ജോസഫിന് പാർട്ടി പ്രവർത്തനങ്ങളിൽ എല്ലാ പിന്തുണയും നൽകും. ഹൈക്കമാൻഡ് പറഞ്ഞാൽ സ്ഥാനം സ്വീകരിക്കുക, പോകാൻ പറഞ്ഞാൽ പോവുക മാത്രമേ ചെയ്യാനുള്ളൂവെന്നും സുധാകരൻ പറഞ്ഞു. സണ്ണി ജോസഫ് തൻ്റെ സ്വന്തം ആളാണെന്നും നിരവധി നേതാക്കളുമായുള്ള ആശയവിനിമയത്തിലൂടെ ഹൈക്കമാൻഡ് കണ്ടെത്തിയ ഏറ്റവും ഉചിതമായ പേര് തന്നെയാണ് അദ്ദേഹത്തിന്റേതെന്നും സുധാകരൻ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റു പല പേരുകൾ ഉയർന്നുവന്നെങ്കിലും സണ്ണി ജോസഫിൻ്റെ പേര് ഉയർന്നപ്പോൾ താൻ അംഗീകരിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.