റഷ്യയും ഉക്രെയ്നും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അടിയന്തര വെടിനിര്‍ത്തലും ചര്‍ച്ചകളും നടത്തണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ ‘ഭ്രാന്ത്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സമാധാനത്തിന്റെ മധ്യസ്ഥതയില്‍ ചൈനയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും ട്രംപ് നിര്‍ദ്ദേശിച്ചു. സമാധാനത്തിനായുള്ള നടപടികള്‍ക്കായി സമയം വിനിയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് ട്രംപ് അഭ്യര്‍ത്ഥിച്ചു.
പാരീസില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള ആദ്യ മുഖാമുഖ ചര്‍ച്ചയായിരുന്നു ഇത്.
‘ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുകയും ചര്‍ച്ചകള്‍ ആരംഭിക്കുകയും വേണം. എനിക്ക് വ്‌ളാഡിമിറിനെ നന്നായി അറിയാം. ഇത് പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ സമയമാണ്. ചൈനയ്ക്ക് സഹായിക്കാനാകും. ലോകം കാത്തിരിക്കുകയാണ്!’ ട്രംപ് പറഞ്ഞു.
നോട്രെ ഡാം കത്തീഡ്രല്‍ വീണ്ടും തുറക്കുന്ന ചടങ്ങിനായി പാരീസിലെത്തിയ ട്രംപ് ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആതിഥേയത്വം വഹിച്ച യോഗത്തില്‍ സെലന്‍സ്‌കിയുമായി ഒരു മണിക്കൂര്‍ ചെലവഴിച്ചു.
ട്രംപിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ച പ്രസിഡന്റ് സെലെന്‍സ്‌കി, കേവലമായ കരാറുകളിലൂടെ സമാധാനം കൈവരിക്കാനാവില്ലെന്നും എന്നാല്‍ വിശ്വസനീയമായ ഉറപ്പുകള്‍ ആവശ്യമാണെന്നും ഊന്നിപ്പറഞ്ഞു. റഷ്യയുടെ മുന്‍കാല വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ലളിതമായ വെടിനിര്‍ത്തല്‍ എന്ന ആശയത്തെ അദ്ദേഹം നിരസിച്ചു.



