അന്തരിച്ച നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം പെർഫ്യൂമാക്കി മാറ്റി അവതാരക ലക്ഷ്മി നക്ഷത്ര, സുധിയുടെ ഭാര്യ രേണു സുധിയ്ക്ക് സമ്മാനിച്ചത് ഏറെ ചർച്ചയായിരുന്നു. രേണുവിന്റെ ആഗ്രഹപ്രകാരമായിരുന്നു അപകടസമയത്ത് സുധി ധരിച്ച വസ്ത്രങ്ങളിലുള്ള മണം ലക്ഷ്മി പെർഫ്യൂമാക്കി മാറ്റിയത്. ദുബായ് മലയാളിയായ യൂസഫ് ആണ് മണം പെര്‍ഫ്യൂമാക്കി മാറ്റി നല്‍കിയത്.
ആ പെർഫ്യൂം ദേഹത്ത് അടിക്കാറില്ലെന്നും തനിക്കും മക്കൾക്കുമൊക്കെ സുധിയെ മിസ്സ് ചെയ്യുമ്പോൾ ആ പെർഫ്യൂം മണത്തുനോക്കുകയാണ് ചെയ്യാറുള്ളതെന്നുമാണ് രേണു പറയുന്നത്.
“ആ പെർഫ്യൂം ദേഹത്ത് അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും വീട്ടുകാർക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണത്. അത് ഇന്നീ നിമിഷം വരെ അടിച്ചിട്ടില്ല. ദേഹത്ത് അടിക്കുന്ന പെർഫ്യൂം അല്ല. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് ഒന്ന് മണക്കും. അപ്പോൾ സുധി ചേട്ടന്റെ സാന്നിധ്യം ഇവിടെ ഉണ്ടെന്നു തോന്നും. അതിന് വേണ്ടിയിട്ടുള്ള പെർഫ്യൂമാണത്. അത് അടിക്കാൻ പറ്റത്തില്ല. നിങ്ങളൊക്കെ അത് മണത്താൽ ഓടും. അതുപോലുള്ള ഒരു സ്‌മെല്ലാണത്. സുധി ചേട്ടൻ ഷൂട്ടൊക്കെ കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിവയ്ക്കില്ലേ. അപ്പോഴുള്ള വിയർപ്പിന്റെയൊക്കെ മണമാണത്. അതിന്റെ പെർഫ്യൂം എങ്ങനെ ദേഹത്ത് അടിച്ചുകൊണ്ട് നടക്കാൻ പറ്റും. അത് തീർന്നിട്ടില്ല. അതുപോലെ ഇവിടെ ഇരിപ്പുണ്ട്,” രേണുവിന്റെ വാക്കുകളിങ്ങനെ.