റെയിൽവേ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സുപ്രധാനമായ ഒരു നീക്കത്തിന് തുടക്കമിട്ടിരിക്കുന്നു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ ഇനി മുതൽ ആധാർ നിർബന്ധമാക്കും. ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്ന പ്രക്രിയയിലെ ദുരുപയോഗങ്ങളും കരിഞ്ചന്തയും പൂർണ്ണമായി തടയുകയാണ് ഈ പുതിയ പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യം. ടിക്കറ്റ് റിസർവേഷൻ സൗകര്യങ്ങൾ യഥാർത്ഥ യാത്രക്കാർക്ക് മാത്രം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് റെയിൽവേ മന്ത്രാലയം ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, തിരക്കേറിയ രാവിലെയുള്ള സമയങ്ങളിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇനി ആധാർ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ നിർബന്ധമാക്കും. 2025 ഒക്ടോബർ 28 മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. റിസർവ് ചെയ്ത ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്ന ആദ്യ ദിവസം, രാവിലെ എട്ട് മണി മുതൽ പത്ത് മണി വരെയുള്ള സമയത്ത്, ആധാർ വഴി അംഗീകാരം ലഭിച്ച ഉപയോക്താക്കൾക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ഐആർസിടിസി പ്രസ്താവനയിൽ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ നടത്തുന്ന എല്ലാ റിസർവേഷനുകൾക്കും ഈ നിബന്ധന ബാധകമായിരിക്കും.

കഴിഞ്ഞ മാസം തന്നെ ജനറൽ റിസർവേഷൻ തുറക്കുന്നതിന്റെ ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കിയിരുന്നു. ഇതിൽ മാറ്റമില്ല. അതേസമയം, ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടറൈസ്ഡ് പിആർഎസ് (റിസർവേഷൻ) കൗണ്ടറുകൾ വഴി ജനറൽ റിസർവ് ചെയ്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയക്രമത്തിൽ നിലവിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നത് യാത്രക്കാർക്ക് ആശ്വാസം നൽകും.

ജനറൽ റിസർവേഷൻ തുറക്കുന്ന ആദ്യ പത്ത് മിനിറ്റിൽ റെയിൽവേയുടെ അംഗീകൃത ടിക്കറ്റ് ഏജന്റുമാർക്ക് ഓൺലൈൻ വഴി റിസർവ് ചെയ്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. ഈ സമയത്ത് ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ടിക്കറ്റ് ഏജന്റുമാർക്ക് ആദ്യ ദിവസം റിസർവ് ചെയ്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല എന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ വർഷം ആദ്യം തന്നെ ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾ, ആധാർ ഉപയോഗിച്ച് പ്രാമാണീകരിച്ച ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ എന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ, വൻതോതിലുള്ള ബുക്കിംഗുകൾ തടയുന്നതിനായി മറ്റൊരു പ്രധാന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് വിൻഡോ തുറക്കുന്ന ആദ്യ മുപ്പത് മിനിറ്റിനുള്ളിൽ, ആദ്യ ദിവസത്തെ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയിൽവേയുടെ അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്ക് അനുവാദമുണ്ടായിരിക്കില്ല എന്നും അധികൃതർ അറിയിച്ചു. ഈ പുതിയ പരിഷ്കരണങ്ങൾ ടിക്കറ്റ് കരിഞ്ചന്ത പൂർണ്ണമായി ഇല്ലാതാക്കാനും സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്താനും സഹായിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.