വംശഹത്യ ആരോപിച്ച്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുര്‍ക്കി. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ഐഡിഎഫ്(ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്. 

അറസ്റ്റ് വാറണ്ടില്‍ ആകെ 37 പ്രതികളുണ്ടെന്ന് ഇസ്താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായ പട്ടിക നല്‍കിയിട്ടില്ല. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വംശഹത്യയുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ മറുപടി പറയണമെന്നും അവരോട് വിട്ടുവീഴ്ചയില്ലെന്നും തുര്‍ക്കി അറിയിച്ചു.

തുര്‍ക്കിയുടെ നടപടിയെ വളരെ പുച്ഛത്തോടെ കാണുന്നുവെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. സ്വേച്ഛാധിപതിയുടെ (തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍) ഏറ്റവും പുതിയ പിആര്‍ സ്റ്റണ്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇസ്രയേല്‍ ഈ ആരോപണങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ഇസ്രയേല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗാസ മുനമ്പില്‍ തുര്‍ക്കി നിര്‍മിക്കുകയും മാര്‍ച്ചില്‍ ഇസ്രയേല്‍ ബോംബിടുകയും ചെയ്ത ‘തുര്‍ക്കി-പാലസ്തീന്‍ സൗഹൃദ ആശുപത്രിയെ’ കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്.