അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആയില്ല. ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന് പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അത്താവുല്ല തരാര്‍ അറിയിച്ചെങ്കിലും അഫ്ഗാനിസ്ഥാന്‍ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ തുടരാന്‍ പാകിസിഥാനും അഫ്ഗാനിസ്ഥാനും സമ്മതിച്ചതായി തുര്‍ക്കി അറിയിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ചര്‍ച്ചകളില്‍ പുതിയ സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നത്. 

പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും ചര്‍ച്ചകളെല്ലാം അവസാനിച്ചുവെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ ഭാഗത്ത് നിന്ന് ലംഘനങ്ങള്‍ ഉണ്ടാകാത്തിടത്തോളം കാലം മാത്രമേ നിലവിലുള്ള വെടിനിര്‍ത്തല്‍ തുടരുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നമ്മള്‍ സംസാരിക്കുമ്പോള്‍ തന്നെ, ചര്‍ച്ചകളെല്ലാം അവസാനിച്ചു കഴിഞ്ഞു എന്ന് പാകിസ്ഥാനിലെ വാര്‍ത്താ ചാനലായ ജിയോ ന്യൂസിനോട് ആസിഫ് പറഞ്ഞു. പാക്-അഫ്ഗാന്‍ സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രിയുടെ പ്രഖ്യാപനം വന്നത്.