ഇന്ത്യൻ നികുതി നിയമങ്ങളെക്കുറിച്ച് നിലനിന്നിരുന്ന പ്രധാന ആശങ്കയ്ക്ക് വിരാമമിട്ട് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് കൊൽക്കത്തയിലെ ആദായ നികുതി അപ്പീൽ ട്രൈബ്യൂണൽ (ITAT). സഹോദരിയുടെ ഭർത്താവ് നൽകുന്ന വലിയ തുകയുടെ സമ്മാനം പൂർണമായും നികുതിയിൽനിന്ന് ഒഴിവാക്കപ്പെടുമെന്നാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്. മാത്രമല്ല, ഇത്തരമൊരു സമ്മാനം സ്വീകരിക്കുമ്പോൾ നികുതി ഇളവ് ലഭിക്കുന്നതിനായി ഔപചാരികമായ ‘സമ്മാന രേഖ’ (Gift Deed) നിർബന്ധമില്ലെന്നും കോടതിയുടെ വിധിയിൽ എടുത്തുപറയുന്നു. 

നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്നതും നിയമപരമായ വ്യക്തത വരുത്തുന്നതുമായ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ വിധി. ഒരു നികുതിദായകന് സഹോദരീഭർത്താവിൽനിന്ന് ലഭിച്ച 80 ലക്ഷം രൂപയുടെ സമ്മാനവുമായി ബന്ധപ്പെട്ട കേസിലാണ് കൊൽക്കത്ത ടാക്സ് ട്രൈബ്യൂണൽ തീർപ്പുകൽപ്പിച്ചത്. സമ്മാനമായി ലഭിച്ച ഈ തുക നികുതിദായകന്റെ മൊത്തം വരുമാനത്തിൽ ചേർക്കാൻ നികുതി അധികൃതർ ആദ്യം തീരുമാനിച്ചിരുന്നു. 

സമ്മാനം ബാങ്കിംഗ് മാർഗ്ഗങ്ങൾ വഴി കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെങ്കിലും, സാധുവായ സമ്മാന രേഖയുടെ അഭാവത്തിലും പണത്തിന്റെ യഥാർത്ഥ ഉറവിടം വ്യക്തമല്ലെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നികുതി വകുപ്പ് ഈ തുകയ്ക്ക് നികുതി ചുമത്താൻ ശ്രമിച്ചത്. എന്നാൽ, നികുതി വകുപ്പിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് നികുതിദായകൻ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. 

ഈ കേസിലെ പ്രധാന തർക്കവിഷയം രണ്ടായിരുന്നു. ഒന്നാമതായി, സമ്മാനം നൽകിയ വ്യക്തിയെ ആദായ നികുതി നിയമപ്രകാരം ‘ബന്ധു’വായി കണക്കാക്കാൻ സാധിക്കുമോ എന്നതായിരുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷൻ 56(2)(vii) പ്രകാരം ‘ബന്ധുക്കൾ’ എന്ന നിർവചനത്തിൽ സഹോദരിയുടെ ഭർത്താവിനെ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ഈ നിർവചിക്കപ്പെട്ട ബന്ധുക്കളുടെ പട്ടികയിൽപ്പെട്ടവരിൽനിന്ന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് പൂർണ്ണമായ നികുതി ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്ന് ട്രൈബ്യൂണൽ സ്ഥിരീകരിച്ചു. 

രണ്ടാമത്തെ പ്രധാന തർക്കം സമ്മാന രേഖയുടെ ആവശ്യകതയെക്കുറിച്ചായിരുന്നു. സമ്മാന രേഖ ഇന്ത്യയിൽവെച്ച് തയ്യാറാക്കാത്തതിനാൽ സമ്മാനം നികുതി ഇളവിന് അർഹമല്ലെന്നായിരുന്നു നികുതി ഉദ്യോഗസ്ഥരുടെ വാദം. ഈ തർക്ക വിഷയങ്ങളിൽ ട്രൈബ്യൂണൽ ചരിത്രപരമായ വ്യക്തത നൽകി. ഒരു ബന്ധുവിൽനിന്ന് സമ്മാനം ലഭിക്കുമ്പോൾ നികുതി ഇളവ് ലഭിക്കുന്നതിന് ഔപചാരിക സമ്മാന രേഖ നിർബന്ധമില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. 1998-ൽ ‘സമ്മാന നികുതി നിയമം’ (Gift Tax Act) പ്രവർത്തനരഹിതമായതിനുശേഷം, ഒരു ബന്ധുവിൽനിന്നുള്ള സമ്മാനത്തിന് പ്രത്യേക രേഖ നിർബന്ധമാക്കേണ്ടതില്ല. 

ബന്ധുത്വം തർക്കമില്ലാത്തതാണെങ്കിൽ, പണം ബാങ്കിംഗ് സംവിധാനം വഴി കൈമാറ്റം ചെയ്യപ്പെട്ടെങ്കിൽ, നികുതി ഇളവിന് നിയമപരമായ സാധുതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, സമ്മാനമായി പണം സ്വീകരിച്ച വ്യക്തിക്ക്, പണം നൽകിയ വ്യക്തിയുടെ വരുമാന സ്രോതസ്സിനെക്കുറിച്ച് വ്യക്തത നൽകേണ്ട ബാധ്യതയില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. പണം നൽകിയ സഹോദരീഭർത്താവിനോടാണ് പണത്തിന്റെ യഥാർത്ഥ ഉറവിടത്തെക്കുറിച്ച് അധികൃതർ ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും ട്രൈബ്യൂണൽ വിധിയിൽ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

ബന്ധുക്കളിൽനിന്നുള്ള സമ്മാനങ്ങൾ നികുതി രഹിതമാണെന്ന നിലപാടിന് ഈ വിധി കൂടുതൽ കരുത്ത് പകരുന്നു. ടാക്സ് കൺസൾട്ടിംഗ് സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് പ്രകാരം, സഹോദരീഭർത്താവിൽനിന്നോ സഹോദരന്റെ ഭാര്യയിൽനിന്നോ  ലഭിക്കുന്ന സമ്മാനങ്ങൾ, അത് വിദേശത്തുനിന്നാണെങ്കിൽ പോലും, പണം നൽകിയ വ്യക്തിക്ക് അതിൻ്റെ ഉറവിടം വ്യക്തമാക്കാൻ സാധിക്കുന്ന പക്ഷം നികുതി രഹിതമായി തുടരും. 

എന്നിരുന്നാലും, നികുതിദായകർ ഈ സമ്മാനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, സമ്മാനം സ്ഥിരീകരിച്ചുകൊണ്ടുള്ള രേഖകൾ, മറ്റ് സഹായകരമായ പ്രമാണങ്ങൾ എന്നിവ കൃത്യമായി സൂക്ഷിക്കണമെന്ന് നിയമ വിദഗ്ദ്ധർ ഉപദേശിക്കുന്നു.