ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന്‌ 13 പവൻ തൂക്കം വരുന്ന സ്വർണ്ണ ബാർ കാണാതായ സംഭവത്തിൽ, 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി അനുമതി നൽകി. ശ്രീകോവിൽ വാതിൽ സ്വർണം പൂശുന്ന ജോലിയിൽ പങ്കാളികളായ ജീവനക്കാരെയാണ്‌ നുണപരിശോധനയ്ക്ക്‌ വിധേയരാക്കാൻ തീരുമാനിച്ചിരിക്കുന്നത്‌.

ക്ഷേത്രത്തിലെ സ്ട്രോംഗ്‌ റൂമിൽ നിന്നെടുത്ത സ്വർണ്ണമാണ്‌ കാണാതായത്‌. ഇക്കഴിഞ്ഞ മെയ്‌ 7 നും 10 നും ഇടയിലുള്ള ദിവസത്തിലായിരുന്നു കവർച്ച എന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. ഓരോ ദിവസത്തെയും പണികൾ കഴിഞ്ഞശേഷം ബാക്കി സ്വർണം തിരികെ സ്ട്രോംഗ്‌ റൂമിൽ സൂക്ഷിക്കുകയാണ്‌ ചെയ്തിരുന്നത്‌. സുരക്ഷാ ചുമതലയുള്ള പോലീസിൻ്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൃത്യമായി കണക്കുകൾ സൂക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ രണ്ട്‌ ദിവസം പണിയില്ലാതെ മൂന്നാമത്തെ ദിവസം പണി തുടങ്ങാൻ ആരംഭിച്ചപ്പോഴാണ്‌ കവർച്ചയറിഞ്ഞത്‌.

ക്ഷേത്രം മാനേജരുടെ പരാതിയിൽ ഫോർട്ട്‌ പോലീസ്‌ അന്വേഷണം തുടരുന്നതിനിടെ, ശ്രീകോവിൽ പരിസരത്ത്‌ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. പോലീസ്‌ പിടിയിലാകുമെന്നറിഞ്ഞ്‌ മോഷ്ടാവ്‌ സ്വർ‍ണം ഉപേക്ഷിച്ചതെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

സ്വർണ്ണപ്പണിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. തുടർന്നാണ്‌ കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി നുണപരിശോധനയക്ക് തീരുമാനമെടുത്തത്‌. പടി അസിസ്റ്റൻ്റ്‌, പടി മാനേജർ, മറ്റ് രണ്ട്‌ ജീവനക്കാർ അടക്കം ആറു പേരെയാണ്‌ തിരുവനന്തപുരം ഫോറൻസിക്‌ സയൻസ്‌ ലാബോറട്ടറിയിൽ നുണ പരിശോധന നടത്തുക. പരിശോധനയ്ക്ക്‌ ജീവനക്കാരുടെ അനുമതി പത്രം വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്‌.