വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ചൈനീസ് അതിര്‍ത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചതെന്നും ഏകദേശം 700 കിലോമീറ്റര്‍ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും നിരീക്ഷണ സംവിധാനങ്ങള്‍ വിക്ഷേപണത്തിന്റെ തയാറെടുപ്പുകള്‍ കണ്ടെത്തിയിരുന്നെന്നും ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞു.

ഉത്തര കൊറിയയുടെ മിസൈല്‍ പരിക്ഷണം ജപ്പാനും സ്ഥിരീകരിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് മിസൈല്‍ പതിച്ചതെന്നും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജപ്പാന്‍ പ്രധാനമന്ത്രി സനയ് തകയ്ചി അറിയിച്ചു. അതേസമയം മിസൈല്‍ പരീക്ഷണത്തെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. ഉത്തര കൊറിയയിലെ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതിനായി നടപടികള്‍ സ്വീകരിക്കാനുമുള്ള നിയമാനുസൃതമായ അവകാശത്തെ മാനിക്കുന്നു എന്നായിരുന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്.

എന്നാല്‍ മിസൈല്‍ പരീക്ഷണത്തെ വിമര്‍ശിച്ച് യു.എസ് രംഗത്തെത്തി. അങ്ങേയറ്റം പൊറുക്കാനാവാത്തത് എന്നായിരുന്നു യു.എസ് പരീക്ഷണത്തെ വിശേഷിപ്പിച്ചത്. ജര്‍മനിയും മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നു.