റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് തുടര്‍ച്ചയായി ഉന്നതതല യോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നതില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. അണുവായുധ പരീക്ഷണം പൂര്‍ണതോതില്‍ പുനരാരംഭിക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നടന്ന റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലും സെര്‍ഗെയ് ലാവ്‌റോവ് പങ്കെടുത്തിരുന്നില്ല. 

സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഏക സ്ഥിരം പ്രതിനിധിയാണ് ലാവ്‌റോവ്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടക്കാനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതിന് പിന്നാലെയാണ് പ്രധാന ചര്‍ച്ചകളില്‍ ലാവ്‌റോവ് പങ്കെടുക്കാതായത്. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ലാവ്‌റോവിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് പുടിന്‍ കൂടിക്കാഴ്ച റദ്ദാക്കാന്‍ ഇടയാക്കിയതെന്നും ഇതാണ് പുടിന്‍ ലാവ്‌റോവ് അകല്‍ച്ചയ്ക്ക് ഇടയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യന്‍ നയതന്ത്രത്തിന്റെ മുഖമായ സെര്‍ഗെയ് ലാവ്‌റോവിനെ ജൊഹാനസ്ബര്‍ഗില്‍ ഈ മാസം നടക്കുന്ന ജി20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.