• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കും തോറും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള പോരാട്ടം കടുക്കുകയാണ്. ഇരവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച്് മുറുകുയാണെന്ന് സമീപ കാലത്തുള്ള അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നു. എന്നാല്‍ ഈ രണ്ടു പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റു ചില സ്ഥാനാര്‍ഥികളും രംഗത്തുണ്ട്. ഒന്നും രണ്ടും ശതമാനം മാത്രം വോട്ടുകളാകും ഇവരില്‍ പ്രധാനികള്‍ നേടാന്‍ സാധ്യതയുള്ളത്. എന്നിരുന്നാലും ഇത്രയും വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമായതിനാല്‍ തന്നെ ഈ ചെറു സ്ഥാനാര്‍ഥികള്‍ ട്രംപിനെയും കമലയെയും സംബന്ധിച്ച് അത്ര ചെറുതല്ലെന്ന് സാരം.

അടുത്തിടെ, മുന്‍ പരിസ്ഥിതി അഭിഭാഷകനും വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകനും ജോണ്‍ എഫ് കെന്നഡിയുടെ മരുമകനുമായ ജോണ്‍ എഫ് കെന്നഡി ജൂനിയര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് പ്രചാരണത്തില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഇപ്പോഴും പ്രധാന പാര്‍ട്ടി മത്സരാര്‍ത്ഥികളില്‍ നിന്ന് വോട്ട് പിടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.


ജില്‍ സ്റ്റെയിന്‍

ആക്ടിവിസ്റ്റും ഡോക്ടറുമായ ജില്‍ സ്റ്റെയ്ന്‍ 2012ലും 2016ലും ഗ്രീന്‍ പാര്‍ട്ടിക്കൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. 2016 ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിലേക്ക് നയിച്ചത് ജില്ലിന്റെ സ്ഥാനാര്‍ഥിത്വമാണെന്ന് ചില ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്നു. ഇപ്പോള്‍, 74ാം വയസ്സില്‍, അവള്‍ മത്സര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. മിക്ക അമേരിക്കക്കാരും അവര്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് വോട്ട് ചെയ്യുന്നില്ലെന്ന് സ്റ്റെയ്ന്‍ വാദിക്കുന്നു അവര്‍ ഇഷ്ടപ്പെടാത്ത ഒരാള്‍ക്ക് എതിരായി വോട്ട് ചെയ്യുകയാണ്. സാര്‍വത്രിക ആരോഗ്യ പരിരക്ഷയും ജോലിക്കുള്ള അവകാശവും പോലെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ‘സാമ്പത്തിക അവകാശ ബില്ലിന്’ വേണ്ടി വാദിക്കുന്ന വ്യക്തി കൂടിയാണ് ജില്‍.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, ഗര്‍ഭഛിദ്രത്തിനുള്ള അവകാശം, ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ എന്നിവയെ സ്റ്റെയിന്‍ പിന്തുണയ്ക്കുന്നു. അടുത്തിടെ ഗാസയുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രതിഷേധത്തില്‍ അവര്‍ അറസ്റ്റിലായി. അവര്‍ക്ക് 2% വോട്ടില്‍ കൂടുതല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, അത് ഹാരിസിന്റെ സാധ്യതകളെ ബാധിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

2016ല്‍ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ സ്റ്റെയ്‌ന് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് ഹിലരി ക്ലിന്റണ്‍ ട്രംപിനോട് പരാജയപ്പെട്ടത്. ഡെമോക്രാറ്റുകള്‍ തങ്ങളുടെ അധികാരം സംരക്ഷിക്കാന്‍ സ്റ്റേറ്റ് ബാലറ്റുകളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് സ്റ്റെയ്ന്‍ അവകാശപ്പെടുന്നു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സാന്താ ബാര്‍ബറയിലെ പ്രൊഫസറായ ബുച്ച് വെയറാണ് റണ്ണിങ് മേറ്റ്. കുറഞ്ഞത് നാല് സംസ്ഥാനങ്ങളില്‍ ബാലറ്റിലാണ് അവര്‍.

കോര്‍ണല്‍ വെസ്റ്റ്

പ്രശസ്ത അക്കാദമികനും ആക്ടിവിസ്റ്റുമായ കോര്‍ണല്‍ വെസ്റ്റ് ഒരു സോഷ്യലിസ്റ്റ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്, അതില്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന് ധനസഹായവും യുഎസ് പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കലും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ പ്രചാരണം സങ്കീര്‍ണ്ണമായിരുന്നു. അദ്ദേഹം പീപ്പിള്‍സ് പാര്‍ട്ടിയില്‍ തുടങ്ങി, പിന്നീട് ഗ്രീന്‍ പാര്‍ട്ടിയിലേക്ക് മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.

ജോ ബൈഡന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും കടുത്ത വിമര്‍ശകനാണ്. ബൈഡനെ ‘യുദ്ധ കുറ്റവാളി’ എന്നും ട്രംപിനെ ‘ഫാസിസ്റ്റ്’ എന്നുമാണ് വിളിക്കുന്നത്. മിഷിഗണ്‍ പോലുള്ള സ്വിംഗ് സ്റ്റേറ്റുകളില്‍ വെസ്റ്റിന്റെ സ്ഥാനാര്‍ത്ഥിത്വം ഹാരിസിന് ഒരു പ്രശ്‌നമാകുമായിരുന്നു, പക്ഷേ അടുത്തിടെ അദ്ദേഹത്തിന് അവിടെ ബാലറ്റില്‍ ഇടം നിഷേധിച്ചു. നിലവില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ അദ്ദേഹം വോട്ടെടുപ്പിലാണെങ്കിലും പണം സ്വരൂപിക്കാന്‍ പാടുപെടുകയാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിലെ നേതാവായ മെലീന അബ്ദുള്ളയാണ് അദ്ദേഹത്തിന്റെ റണ്ണിംഗ് മേറ്റ്.

ചേസ് ഒലിവര്‍

ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ചേസ് ഒലിവര്‍. യുഎസിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി, ജോര്‍ജിയയിലെ കോണ്‍ഗ്രസിലേക്ക് മുമ്പ് മത്സരിച്ച 40കാരനായ സെയില്‍സ് എക്‌സിക്യൂട്ടീവ് കൂടിയായ ഒലിവര്‍, വോട്ടര്‍മാര്‍ ‘രണ്ട് തിന്മകളില്‍ കുറഞ്ഞതിനെ’ തിരഞ്ഞെടുത്ത് മടുത്തുവെന്ന് പറയുന്നു.

ബജറ്റ് സന്തുലിതമാക്കുക, ഇസ്രായേലിനും യുക്രെയ്‌നിനും സൈനിക പിന്തുണ അവസാനിപ്പിക്കുക, വിദേശത്തുള്ള യുഎസ് സൈനിക താവളങ്ങള്‍ അടയ്ക്കുക, വധശിക്ഷ നിര്‍ത്തലാക്കുക എന്നിവയില്‍
അദ്ദേഹത്തിന്റെ പ്രചാരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെറിയ സര്‍ക്കാരും കൂടുതല്‍ വ്യക്തിസ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന വോട്ടര്‍മാരാണ് പാര്‍ട്ടിയുടെ പിന്തുണക്കാര്‍. അവരുടെ സ്ഥാനാര്‍ത്ഥികള്‍ സാധാരണയായി 13% വോട്ട് പിടിക്കുന്നത് പതിവാണ്. അതാകട്ടെ കൂടുതലും റിപ്പബ്ലിക്കന്‍മാരില്‍ നിന്നുമാണ്.

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് മൂന്ന് പ്രധാന യുദ്ധഭൂമി സംസ്ഥാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് ആ സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ട വോട്ടുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. അടിസ്ഥാനപരമായി, ലിബര്‍ട്ടേറിയന്‍ സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ ട്രംപിന് പോയിരുന്നെങ്കില്‍, അദ്ദേഹം ആ സംസ്ഥാനങ്ങളില്‍ വിജയിക്കുമായിരുന്നു, ഇത് മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്നതായിരുന്നു. ഇതിലൂടെ മനസിലാക്കാവുന്നതേയുള്ളൂ ചെറു സ്ഥാനാര്‍ഥികള്‍ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് വരുത്തി വയ്ക്കുന്ന ദോഷം.