മെക്സികോയിലേക്ക് സൈന്യത്തെ ഇറക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് നോ പറഞ്ഞ് മെക്സിക്കൻ പ്രസിഡന്റ് ക്ലാഡിയ ഷെയ്ൻബോം. മയക്കുമരുന്ന് മാഫിയകളെ പ്രതിരോധിക്കാൻ യു.എസ് സൈന്യത്തെ വിട്ടുനൽകാമെന്നായിരുന്നു ട്രംപിന്റെ ഓഫർ.
യു.എസ് സേനയുടെ സാന്നിധ്യം ഒരിക്കലും പ്രദേശത്ത് അനുവദിക്കില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ഞങ്ങളുടെ പരമാധികാരം പ്രധാനമാണെന്നും അത് വിൽപനക്കുള്ളതല്ലെന്നും പ്രസിഡന്റ് ട്രംപിനോട് പറഞ്ഞുവെന്നും മെക്സിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
മെക്സിക്കയിൽ കൂടുതൽ യു.എസ് സൈന്യത്തിന് പ്രസിഡന്റ് അനുമതി നൽകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മെക്സിക്കൻ പ്രസിഡന്റ് രംഗത്തെത്തിയത്. നേരത്തെ മയക്കുമരുന്ന് കടത്തിൽ മെക്സികോയെ കുറ്റപ്പെടുത്തി ഡോണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
മെക്സികോക്ക് പുറമേ കാനഡക്ക് ലഹരിക്കടത്തിൽ പങ്കുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും അനധികൃത ലഹരിക്കടത്തിന് കൂട്ടുനിൽക്കുകയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. തുടർന്ന് കാനഡക്കും മെക്സിക്കോക്കും ട്രംപ് അധിക തീരുവ ചുമത്തുകയും ചെയ്തിരുന്നു.



