സഹപ്രവർത്തകർ എന്നതിനേക്കാൾ, കോളേജിലെ സഹപാഠികൾ എന്ന നിലയിലാണ് അവർ തമ്മിലെ പരിചയത്തിനു തുടക്കം ചലച്ചിത്ര നടൻ സന്തോഷിന്റെ വേർപാടിൽ കുറിപ്പുമായി മോഹൻലാൽ. സഹപ്രവർത്തകർ എന്നതിനേക്കാൾ, കോളേജിലെ സഹപാഠികൾ എന്ന നിലയിലാണ് അവർ തമ്മിലെ പരിചയം ആരംഭിക്കുന്നത്. കോട്ടയത്തേക്കുള്ള ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിമുട്ടിയുള്ള അപകടത്തിലാണ് സന്തോഷിന്റെ മരണം. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, സന്തോഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
“ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്‍റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്‍റെയുടമ. സന്തോഷിന്‍റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍,” മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
തിരുവനന്തപുരം എം.ജി. കോളേജിലെയായിരുന്നു സന്തോഷും മോഹൻലാലും പ്രീ-ഡിഗ്രി, ഡിഗ്രി കാലങ്ങൾ പഠിച്ചത്. കോളേജിൽ മോഹൻലാൽ കൊമേഴ്‌സ് വിദ്യാർത്ഥിയായിരുന്നപ്പോൾ സന്തോഷ് മാത്‍സ് വിഭാഗത്തിലായിരുന്നു പഠനം. കോളേജിൽ രാഷ്ട്രീയം ഉണ്ടായിരുന്നു. പാർട്ടി കളിച്ചു നടക്കുന്ന കാലം മുതലേയുള്ള പരിചയമുണ്ട്.
ഒരുപാട് ചിത്രങ്ങളിൽ മോഹൻലാലിന്റെ ഒപ്പം സന്തോഷ് വേഷമിട്ടു. ‘ഓമനിക്കാൻ ഓർമ്മവയ്ക്കാൻ’ എന്ന സിനിമയിൽ മോഹൻലാൽ നായകനും, സന്തോഷ് വില്ലനുമായി. ‘അങ്ങാടിക്കപ്പുറത്ത്’, ‘മുളമൂട്ടിൽ അടിമ’, ‘കടത്തനാടൻ അമ്പാടി’, ‘യുവജനോത്സവം’, ‘ഇരുപതാം നൂറ്റാണ്ട്’ പോലുള്ള സിനിമകളിൽ അവർ സ്‌ക്രീനിൽ ഒന്നിച്ചു. സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിലാണ് സന്തോഷ് ഏറ്റവും ഒടുവിലായി വേഷമിട്ടത്.



