ഹിന്ദി ഭാഷ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ 25 ഉത്തരേന്ത്യന്‍ ഭാഷകളെ വിഴുങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഏകശിലാരൂപമായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതാണ് പ്രാചീന ഭാഷകളെ കൊല്ലുന്നതെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ‘ഏകശിലാപരമായ ഹിന്ദി ഐഡന്റിറ്റിക്കായുള്ള പ്രേരണയാണ് പ്രാചീന മാതൃഭാഷകളെ കൊല്ലുന്നത്. യുപിയും ബിഹാറും ഒരിക്കലും ഹിന്ദി ഹൃദയഭൂമികള്‍ മാത്രമായിരുന്നില്ല. അവരുടെ യഥാര്‍ത്ഥ ഭാഷകള്‍ ഇപ്പോള്‍ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്,’ സംഭവവുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ കത്ത് പങ്കുവെച്ചുകൊണ്ട് സ്റ്റാലിന്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) കീഴിലുള്ള ത്രിഭാഷാ നയത്തെ ചൊല്ലി തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തര്‍ക്കം നടക്കുന്ന സാഹചര്യത്തിലാണ് കുറിപ്പ്. ഹിന്ദി രാജ്യത്തെ ഏകീകരിക്കുന്ന ഏക ഭാഷയാണെന്നും മറ്റെല്ലാ ഭാഷകളും രണ്ടാമതാണെന്നുമുള്ള ധാരണ ഭാഷാ വൈവിധ്യത്തെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു. ഭോജ്പുരി, മൈഥിലി, അവധി, ബ്രജ്, ബുന്ദേലി, ഗര്‍വാലി, കുമയൂണി, മാഗാഹി, മാര്‍വാരി, മാല്‍വി, ഛത്തീസ്ഗഢി, സന്താലി, അംഗിക, ഹോ, ഖരിയ, ഖോര്‍ത്ത, കുര്‍മാലി, കുരുഖ് തുടങ്ങി നിരവധി ഭാഷകള്‍ ഇപ്പോള്‍ അതിജീവനത്തിനായി വീര്‍പ്പുമുട്ടുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ഭാഷകളെ അടിച്ചമര്‍ത്താനും ഹിന്ദി അടിച്ചേല്‍പ്പിക്കാനുമുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ കൈകളിലെ വ്യവസ്ഥാപിതമായ ശ്രമമാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തോട് ബഹുമാനമില്ലെങ്കില്‍ ‘ഇന്ത്യന്‍ ഐക്യം’ എവിടെയാണെന്ന് സ്റ്റാലിന്‍ ചോദിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ ഹിന്ദി ഇതര സൈന്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും സ്റ്റാലിന്‍ ചോദിച്ചു.