മലപ്പുറം:പരിമിതികളെ ചക്രക്കസേരയിലിരുന്ന് നേരിട്ട് നാടിനാകെ അക്ഷരവെളിച്ചം പകർന്ന പത്മശ്രീ 

 (59) അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകയുടെ ജീവിതം ഒരു പോരാളിയുടേതായിരുന്നു. ആദ്യം പോളിയോയും പിന്നീട് കാൻസറും നട്ടെല്ലിന് ക്ഷതവും തളർത്താൻ ശ്രമിച്ചെങ്കിലും കർമപഥത്തിൽ കൂടുതൽ തിളങ്ങുകയായിരുന്നു റാബിയ. സാക്ഷരത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് 2022ലാണ് രാജ്യം റാബിയയെ പത്മശ്രീ നല്‍കി ആദരിച്ചത്.

അംഗവൈകല്യ പരിമിതികളെ മറികടന്ന് 1990ല്‍ കേരള സാക്ഷരതാ മിഷൻ്റെ പ്രവര്‍ത്തനരംഗത്തെ പങ്കാളിത്തത്തിലൂടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. കോളേജ് വിദ്യാഭ്യാസ കാലത്താണ് പോളിയോ പിടിപെട്ട് കാലുകള്‍ക്ക് വൈകല്യം സംഭവിച്ചത്. തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ജീവിതം. സംസ്ഥാന സര്‍ക്കാരിൻ്റെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരൂരങ്ങാടയില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ലാസിന് സ്വീകാര്യത ലഭിച്ചതോടെ സർക്കാരിൻ്റെ പിന്തുണയും ലഭിച്ചു.

സാക്ഷരതാ മിഷനിലൂടെ നൂറുകണക്കിനാളുകൾക്ക് അറിവിൻ്റെ അക്ഷരം പകരാൻ റാബിയക്ക് കഴിഞ്ഞു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാൻ്റെ ഭാഗമായി ട്യൂഷന്‍ സെൻ്റര്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍, സ്ത്രീകളുടെ ഗ്രന്ഥശാല, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ എന്നിങ്ങനെ വിവിധ പദ്ധതികളുടെ ഭാഗമായി. യുഎന്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കിയും ആദരിച്ചു.

14ാം വയസ്സുവരെ സാധാരണ കുട്ടികളെപ്പോലെയായിരുന്നു റാബിയ, പിന്നീട് പോളിയോ ബാധിച്ചപ്പോഴും തളരാതെ മുന്നോട്ട് പോയി. വൈകല്യത്തെ വായനയിലൂടെ അതിജീവിച്ച റാബിയ താൻ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും കരുത്താക്കി ചില കൃതികളും രചിച്ചിട്ടുണ്ട്. ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന പുസ്തകം വായനക്കാര്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും പകരുന്ന ഒന്നാണ്.

‘നിൻ്റെ കാലുകളില്‍ ഒന്ന് നഷ്ടമാകുമ്പോള്‍ നീ ഒരുകാലില്‍ നില്‍ക്കണം. കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകള്‍ ആകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുക ആണെങ്കില്‍ നീ നിൻ്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം.’ എന്ന കെവി റാബിയയുടെ വാക്കുകള്‍ തന്നെ അവരുടെ നിശ്ചയദാര്‍ഢ്യത്തിനും ഉള്‍ക്കരുത്തിനുമുള്ള ഉദാഹരണമാണ്.

പിഎസ്എംഒ കോളേജില്‍ പഠിക്കുന്ന സമയത്താണ് പോളിയോയുടെ രൂപത്തില്‍ റാബിയയുടെ ചലനശേഷി നഷ്ടപ്പെടുന്നത്. പതിനേഴാം വയസില്‍ പഠനം അവസാനിപ്പിച്ച് വീല്‍ചെയറിൽ മുന്നോട്ട് പോകേണ്ടി വന്നു. പിന്നീട്ആ വീല്‍ചെയറുമായി ലോകത്തിൻ്റെ ശ്രദ്ധയാകർഷിച്ചു. റാബിയയുടെ പരിശ്രമങ്ങള്‍ നാടിനെയാകെ മുന്നോട്ട് നയിച്ചു. പുതിയ റോഡ്, ടെലഫോണ്‍ കണക്ഷനുകള്‍, വൈദ്യുതി, കുടിവെള്ളം എന്നിവ എല്ലാം റാബിയയുടെ പേരിലാണ് ഗ്രാമത്തില്‍ എത്തിയത്. ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന് സര്‍ക്കാര് നല്‍കിയ പേര് അക്ഷരം എന്നായിരുന്നു.

2000ലാണ് കാന്‍സര്‍ രോഗം റാബിയയെ പിടികൂടിയത്. മാസങ്ങള്‍ നീണ്ട ചികിത്സ, കീമോതെറാപ്പി എന്നിവയ്ക്കൊടുവിൽ റാബിയ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തി. രണ്ടു വര്‍ഷത്തിന് ശേഷം ഹജ്ജ് കര്‍മം നിര്‍വഹിച്ച് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും റാബിയ പ്രാവര്‍ത്തികമാക്കി. എന്നാല്‍ മറ്റൊരു അപകടം അവരുടെ നട്ടെല്ലിന് കനത്ത ക്ഷതം ഏല്‍പ്പിച്ചു. കുളിമുറിയിലെ വീഴ്ചയുടെ ആഘാതം അവരെ തളര്‍ത്തി. എന്നാൽ ഭാഗിക പക്ഷാഘാതം അവരുടെ ശരീരത്തെ മാത്രമാണ് ബാധിച്ചത്,ഉള്‍ക്കരുത്തിനെ തൊടാന്‍ ഈ പ്രതിസന്ധികള്‍ക്കൊന്നും കഴിഞ്ഞില്ല.