സമുദ്ര മേഖലയില്‍ ഉപയോഗിക്കുന്ന ഡ്രോണില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ ഒരു റഷ്യന്‍ എസ്‌യു30 യുദ്ധവിമാനം തകര്‍ത്തതായി ഉക്രെയ്‌നിന്റെ സൈനിക രഹസ്യാന്വേഷണ ഏജന്‍സി ശനിയാഴ്ച പ്രഖ്യാപിച്ചു. ലോകത്തില്‍ ആദ്യമായാണ് സമുദ്ര ഡ്രോണ്‍ ഉപയോഗിച്ച് ഒരു യുദ്ധവിമാനം വെടിവച്ചിട്ടിരിക്കുന്നതെന്ന് ഉക്രെയ്ന്‍ ഏജന്‍സിയായ ജിയുആര്‍ പറഞ്ഞു. കരിങ്കടലിലെ പ്രധാന റഷ്യന്‍ തുറമുഖ നഗരമായ നോവോറോസിസ്‌കിന് സമീപം ഗ്രൂപ്പ് 13 എന്ന സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടത്. 

വളരെ വിലകുറഞ്ഞതും ചെറുതുമായ ഉക്രെയ്‌നിന്റെ സമുദ്ര ഡ്രോണുകള്‍ റഷ്യയുടെ കരിങ്കടല്‍ കപ്പല്‍പ്പടയില്‍ ഇതിനകം നാശം വിതച്ചിട്ടുണ്ട്. 2024 ഡിസംബറില്‍ സമുദ്ര ഡ്രോണില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ ഉപയോഗിച്ച് ഒരു റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതായി ഉക്രെയ്ന്‍ മുമ്പ് അവകാശപ്പെട്ടിരുന്നു. 

ഉക്രെയ്ന്‍ അവകാശവാദത്തെക്കുറിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായം പറഞ്ഞില്ല. എന്നാല്‍ മന്ത്രാലയവുമായി അടുത്ത ബന്ധമുള്ള ഒരു റഷ്യന്‍ ബ്ലോഗര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പൈലറ്റുമാരെ പ്രദേശത്തെ കപ്പലുകള്‍ രക്ഷപെടുത്തിയെന്നും റൈബാര്‍ എന്ന ബ്ലോഗര്‍ ടെലിഗ്രാം മെസേജിംഗ് ആപ്പില്‍ എഴുതി.