ചെന്നൈ: തിരുവാരൂരിൽ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലു പേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാനിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിയിലേക്ക് തീർഥാടന യാത്ര പോയ സംഘത്തിൻ്റെ വാനാണ് അപകടത്തിൽപെട്ടത്.

കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരുക്കുകളോടെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയിലായിരുന്നു അപകടം നടന്നത്.

ഏഴുപേരായിരുന്നു വാനിലുണ്ടായിരുന്നത്. നാലുപേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് വിവരം. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. അന്വേഷണം ആരംഭിച്ചതായി വീരയൂർ പോലീസ് അറിയിച്ചു. ഇന്നലെയാണ് ഇവര്‍ തീർഥാടനത്തിനായി പോയത്.

തിരുവനന്തപുരത്ത് ഓട്ടോ റിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോക്ക് തീപിടിച്ച് ഒരാൾ മരിച്ചു. കാറും സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത് ഓട്ടോയിൽ ഉണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ പട്ടം സെൻ്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഓട്ടോയ്ക്ക് തീപ്പിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റ് മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ശ്രീകാര്യം സ്വദേശി അയാൻ (19) ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ചത്. സ്കൂട്ടർ യാത്രക്കാരായിരുന്ന രണ്ടുപേരെയും കാർ യാത്രികനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ് ഓട്ടോയിൽ കുടുങ്ങിയ ആളാണ് മരിച്ചത്.

ഒരേ ദിശയിൽ നിന്ന് വന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടതെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. നിയന്ത്രണം വിട്ട കാർ ആദ്യം ഓട്ടോയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ സ്കൂട്ടറിൽ ഇടിച്ചു. തുടർന്ന് തീപ്പിടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മരിച്ച സുനിയുടെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.