എമ്പുരാന്‍ അടക്കം പുതിയ സിനിമകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങള്‍ ബിസിനസ് ട്രിക്ക് ആണെന്ന് നടന്‍ കൊല്ലം തുളസി. ബുദ്ധിപരമായ ഒരു കണക്കുകൂട്ടലിന്റെ പരിണിതഫലമായിട്ടാണ് എമ്പുരാനെ സംബന്ധിച്ചുള്ള ഈ പ്രതികരണങ്ങള്‍ വരുത്തിയിരിക്കുന്നത്. അതൊരു തിരക്കഥയാണ്. അതുകൊണ്ട് ഈ രാജ്യത്തൊന്നും സംഭവിക്കാൻ പോകുന്നില്ല. ഇതിനേക്കാൾ വലുതല്ലേ സംഭവിച്ചിരിക്കുന്നത്. വീണ വിജയനുമായി ബന്ധപ്പെട്ട പ്രശ്നം അതിനേക്കാള്‍ വലുത് അല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഡി എന്‍ എ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമ്പുരാന്‍ സിനിമ ഞാന്‍ കണ്ടിരുന്നു. പക്ഷെ എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ഒരു മുൻധാരണയോടും കൂടി അല്ല സിനിമ കാണാന്‍ പോയത്. എഴുത്തിൽ കൂടെയോ അല്ലെങ്കിൽ സിനിമയിലൂടെയോ ഈ രാജ്യത്ത് എന്തെങ്കിലും വിപ്ലവം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ. അല്ലെങ്കില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ. വായിക്കുന്നവന്റെ മനസ്സിൽ മാറ്റം ഉണ്ടാകും സമൂഹത്തിൽ മാറ്റം ഉണ്ടാക്കാൻ കഴിയുമോ?
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലത്ത് സാമൂഹികമായ ഒരുപാട് വിപ്ലവം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് പരിവർത്തനം രാജ്യത്ത് ഉണ്ടാകാൻ കഴിഞ്ഞു. അതിനോട് നമ്മൾ യോജിക്കുന്നു. പക്ഷെ അതിന്റെ കാലഘട്ടം കഴിഞ്ഞു. എന്നുവെച്ച് ഇപ്പോഴും അതിനു വേണ്ടി നില കൊള്ളേണ്ട കാര്യമുണ്ടോ? എല്ലാ പാർട്ടിക്കാരും അത് മനസ്സിലാക്കുകയാണ് വേണ്ടതെന്നും കൊല്ലം തുളസി അഭിപ്രായപ്പെടുന്നു.
മല്ലിക സുകുമാരൻ തന്റെ മകനോടുള്ള ഒരു സ്നേഹവും പ്രതിബദ്ധതയും കാണിച്ചു എന്നല്ലാതെ അവർ ആത്മാർത്ഥമായിട്ടാണ് അപ്പോള്‍ പ്രതികരിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. അച്ഛൻ ഇല്ലാത്ത ഒരു മകനെ അവർ വളർത്തി വലുതാക്കി ഈ ഒരു അവസ്ഥയിൽ എത്തിച്ചു. മകൻ തെറ്റ് ചെയ്താലും ഒരു അമ്മ അംഗീകരിക്കും. അപ്പോ അതിനോട് പ്രതികരിച്ചു എന്നേ എനിക്ക് തോന്നിയിട്ടുള്ളു. അല്ലാതെ മല്ലിക സുകുമാരനെ തള്ളിപ്പറയാനൊന്നും ഞാനില്ല. അവർ ഒരു അമ്മയുടെ കടമ ചെയ്തു എന്ന് മാത്രം.
ഒരു സിനിമയിലൂടെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകും. മറന്നുപോയ കാര്യങ്ങള്‍ ഒന്ന് കുത്തിപ്പൊക്കിയെന്നാണ് പലരും പറയുന്നത്. അതായത് ഇതിനെ രാഷ്ട്രീയ വത്കരിച്ചെന്ന്. അവരുടെ പ്രൊഡ്യൂസർമാരുടെ കടം ഇതുകൊണ്ടൊക്കെ തീർക്കാന്‍ പറ്റിയെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ചിലയിടത്തൊക്കെ പടം ഇപ്പോഴും ഓടുന്നു. ബുദ്ധിപരമായ ഒരു നീക്കമായിരുന്നു അത്. മോഹന്‍ലാലും ബുദ്ധിയുടെ കാര്യത്തില്‍ മോശക്കാരന്‍ ഒന്നും അല്ലാലോ.
എമ്പുരാന്റെ പൂർണ്ണ കഥ മോഹന്‍ലാല്‍ അറിഞ്ഞില്ലെന്ന് ചിലർ പറയുന്നു. പക്ഷെ അത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കില്ല. അത് എന്തായാലും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല. അതിന് ശേഷം അദ്ദേഹം സ്വീകരിച്ച നിലപാട് നല്ലതാണ്. ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും ക്ഷമ പറയുകയും ചെയ്തു. പിന്നെ എല്ലാവരും നോക്കുന്നത് എങ്ങനെ പണം ഉണ്ടാക്കാമെന്നാണെന്നും കൊല്ലം തുളസി പറയുന്നു.
എമ്പുരാന്‍ കണ്ടുകൊണ്ടിരിക്കാന്‍ നല്ലൊരു സിനിമയാണ്. എന്തെങ്കിലും സാമൂഹ്യ സന്ദേശം നല്‍കുന്നതോ കുടുംബ സിനിമയോ കോമഡി സിനിമയോ അല്ല ഇത്. ഒരു ആക്ഷന്‍ ത്രില്ലർ. ഒരു ഇംഗ്ലീഷ് പടം കാണുന്നത് പോലെ കാണും. അങ്ങനെയുള്ള ആളുകളെ കാണുമായിരുന്നുള്ളു. പക്ഷെ വിവാദം ഉണ്ടായപ്പോള്‍ യഥാർത്ഥത്തില്‍ അവരാണ് രക്ഷപ്പെട്ടത്. മണ്ടന്മാരായത് നമ്മളാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പാവപ്പെട്ട സുരേഷ് ഗോപിയെ കൊണ്ട് ഗണേഷ് കുമാർ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ഗണേശിന്റെ ഒരു പൊതു സ്വഭാവം അതാണ്. കയ്യടിക്ക് വേണ്ടി ഇങ്ങനെയൊക്കെയുള്ള ചില ഗിമുക്കുകളൊക്കെ ഉപയോഗിക്കാറുണ്ട്. ശരിിക്കും അതിന്റെ ആവശ്യം ഗണേശന് ഇല്ല. ഗണേഷിന്റെ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് തവണ ഞാന്‍ ആ മണ്ഡലത്തിൽ പോയിട്ടുണ്ട്. ഞാൻ കേരള കോൺഗ്രസ് ഒന്നുമല്ല. പക്ഷേ വ്യക്തിപരമായ ഒരു ബന്ധമുണ്ട്. ആത്മ എന്ന് പറയുന്ന ഞങ്ങള്‍ സീരിയല്‍ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഒരു കാലാകാരന്‍ എന്ന നിലയിലാണ് ഗണേഷന് വേണ്ടി സംസാരിച്ചിട്ടുള്ളത്.