ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അദ്ദേഹത്തിന്റെ മാതൃ കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഉത്തര്‍പ്രദേശിലെ ഹൈക്കോടതിയില്‍ സ്ഥാനം ഏറ്റെടുക്കാനും ചുമതലയേല്‍ക്കാനും അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, ജസ്റ്റിസ് വര്‍മ്മ ജഡ്ജിയായി ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ജുഡീഷ്യല്‍ സംബന്ധമായ ജോലിയും തല്‍ക്കാലം നല്‍കരുതെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് വര്‍മ്മയുടെ കേസ് പുനഃപരിശോധിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയും കേന്ദ്രം ഇതോടൊപ്പം അംഗീകരിച്ചിട്ടുണ്ട്. മാസങ്ങളായി പരിഗണനയിലായിരുന്നു ഈ ശുപാര്‍ശ.

കഴിഞ്ഞ ആഴ്ചയുണ്ടായ തീപിടുത്തത്തിനിടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത നോട്ടുകെട്ടുകള്‍ ചാക്കില്‍ നിറച്ച നിലയില്‍ കണ്ടെടുത്തതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് വര്‍മ്മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്.