ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേലിന്റെ വന്‍ വ്യോമാക്രമണം. നവംബറില്‍ ഇസ്രായേലും ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ വന്‍ ആക്രമണമാണിത്. ഇറാന്‍ പിന്തുണയുള്ള ഭീകര സംഘടനയുടെ ഡ്രോണ്‍ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

ഇസ്രായേല്‍ സൈന്യം ഒഴിപ്പിക്കല്‍ ഉത്തരവ് നല്‍കിയ ശേഷം കെട്ടിടത്തില്‍ മുന്നറിയിപ്പായി ചെറിയ ഡ്രോണ്‍ ആക്രമണം നടത്തുകയും പിന്നീട് വമ്പന്‍ ആക്രമണം നടത്തുകയുമായിരുന്നു. പ്രദേശത്തെ എല്ലാ സ്‌കൂളുകളും സര്‍വകലാശാലകളും ഇന്ന് അടച്ചിടാന്‍ ലെബനന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ഹദത്തിലെ ആക്രമിക്കപ്പെട്ട കെട്ടിടം ഇറാനിയന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടേതാണെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.  ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്കെതിരായ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ‘കിര്യത്ത് ഷ്‌മോണയിലും ഗലീലി സമൂഹങ്ങളിലും ശാന്തതയില്ലെങ്കില്‍, ബെയ്‌റൂട്ടിലും ശാന്തത ഉണ്ടാകില്ല,’ എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ദാഹിയേ എന്നറിയപ്പെടുന്ന ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ്. കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ ഇവിടെ ശക്തമായ ആക്രമണങ്ങള്‍ നടത്തി. ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസ്സന്‍ നസ്രല്ല ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കള്‍ ഇതില്‍ കൊല്ലപ്പെട്ടു. അതേസമയം വ്യോമാക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.