ഫ്ലോറിഡയിലെ പാംസ് വെസ്റ്റ് ആശുപത്രയിലെ നേഴ്സായ ലീലാമ്മ ലാലിനെ (67) ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്ന മാനസിക രോഗിയുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. സ്റ്റീഫൻ സ്കാൻടിൽബറി (33) എന്ന മാനസിക അസ്വാസ്ഥമുള്ള ആളാണ് ലീലാമ്മയെ കഴിഞ്ഞ വ്യാഴാഴ്ച അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് പ്രദേശിക ചാനലായ ഡബ്യുപിബിഎഫ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റീഫൻ സ്കാൻടിൽബറിയുടെ മര്‍ദ്ദനത്തില്‍ ലീലാമ്മയുടെ മുഖത്തെ എല്ലുകളെല്ലാം പൊട്ടി. ഇരുകണ്ണുകളും തുറക്കാനാകാത്തവിധം മുറിവേറ്റു. അമ്മയെ കണ്ടപ്പോൾ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നായിരുന്നു ലീലാമ്മയുടെ മകൾ സിന്‍ഡി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് സ്റ്റീഫൻ സ്കാൻടിൽബറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 

ആശുപത്രിയിലെ മൂന്നാം നിലയിലായിരുന്നു സ്റ്റീഫൻ സ്കാൻടിൽബറിയെ പാര്‍പ്പിച്ചിരുന്നത്. സംഭവ സമയത്ത് രോഗികൾക്ക് മരുന്ന് നല്‍കാനെത്തിയതായിരുന്നു ലീലാമ്മ, നേഴ്സ് എത്തിയപ്പോൾ ആശുപത്രി ബെഡ്ഡില്‍ കിടക്കുകയായിരുന്നു സ്റ്റീഫന്‍. നേഴ്സിനെ കണ്ടതും ഇയാൾ ബെഡ്ഡില്‍ നിന്നും ചാടി എഴുന്നേറ്റ് അവരെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ ലീലാമ്മയുടെ മുഖത്ത് തുടര്‍ച്ചയായി ഇടിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തില്‍ ലീലാമ്മയുടെ ഇരുകണ്ണുകളുടെയും കാഴ്ച ശക്തി നശിച്ചു.

മുഖത്തെ എല്ലുകൾ മിക്കതും പൊട്ടി. തലയില്‍ രക്തസ്രാവമുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.  അടുത്തുള്ള ട്രൂമാ കെയറിലേക്ക് ലീലാമ്മയെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ 21 വര്‍ഷമായി ലീലാമ്മ ഇതേ ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്നു.