ഇന്ത്യയുടെ നാഗ് മാര്‍ക്ക് 2 (Nag M-k 2) ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണം വിജയകരം. ഇന്ത്യന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് മിസൈല്‍ വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലാണിത്.  

തിങ്കളാഴ്ച നടന്ന പരീക്ഷണത്തില്‍ നാഗ് മിസൈല്‍ കാരിയര്‍ വേര്‍ഷന്‍-2ന്റെ പ്രകടനവും വിലയിരുത്തി. മൂന്ന് ഫീല്‍ഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂര്‍ത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈല്‍ ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു. ഇതോടെ മിസൈല്‍ സംവിധാനം ഉടന്‍ തന്നെ സൈന്യത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്.

നൂതനമായ ഫയര്‍-ആന്‍ഡ്-ഫോര്‍ഗെറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മിസൈലാണിത്. വിക്ഷേപണത്തിന് മുമ്പ് ടാര്‍ഗെറ്റുകളിലേക്ക് ലോക്ക് ചെയ്യാനും സങ്കീര്‍ണ്ണമായ യുദ്ധസാഹചര്യത്തില്‍ പോലും കൃത്യതയോടെ പ്രഹരിക്കാനും ഇതിന് സാധിക്കും. ആധുനിക കവചിത ഭീഷണികളെ നിര്‍വീര്യമാക്കുന്ന വിധത്തിലാണ് ഈ മിസൈല്‍ ഡിആര്‍ഡിഒ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

നാഗ് മാര്‍ക്ക് 2-ന്റെ ഫീല്‍ഡ് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡിആര്‍ഡിഒയെയും ഇന്ത്യന്‍ സൈന്യത്തെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.